അർഅർ (സൗദി അറേബ്യ): കഴിഞ്ഞ ഡിസംബർ 23ന് ഹൃദയാഘാതത്തെ തുടർന്ന് അർഅറിൽ മരണപ്പെട്ട ഉത്തർപ്രദേശ് സോഹൌലി വില്ലേജ് സ്വദേശി സരോജ് കുമാറിന്റെ (42 വയസ്സ് ) മൃതദേഹം അർഅർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം ബക്കർ കരിമ്പയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോയി.
അർഅർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവാഴ്ച സൗദി എയർലൈൻസ് വിമാനത്തിൽ അർഅറിൽ നിന്ന് റിയാദിലേക്കും ബുധനാഴ്ച റിയാദിൽ നിന്ന് ലക്നൗവിലും ആണ് എത്തിച്ചത്.
അവിടെ നിന്ന് റോഡ് മാർഗം 290 കിലോമീറ്റര് അകലെയുള്ള സോഹൌലി ഗ്രാമത്തിൽ എത്തിച്ചാണ് സംസ്കരിക്കുന്നതെന്ന് പ്രവാസി സംഘം പ്രവർത്തകൻ സകീർ താമരത്ത് പറഞ്ഞു.
മൂന്നു വർഷമായി അർഅറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള റഫ എന്ന സ്ഥലത്ത് വീട്ടു ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന സരോജ് കുമാറിന് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അർഅറിലെ കാർഡിയോ സെന്ററിൽ കൊണ്ടുവരികയും ചികിത്സയിലിരിക്കെ പിതൃ സഹോദര പുത്രൻ രവീന്ദ്ര കുമാറിനോടൊന്നിച് പ്രഭാത ഭക്ഷണം കഴിച്ച് ബാത്റൂമിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരണം സംഭവിക്കുകയായിരുന്നു. രവീന്ദ്ര കുമാർ മൃതദേഹത്തോടൊപ്പം നാട്ടിലേയ്ക്ക് പോയി.
സർവജിത്ത് പിതാവും, ചനറാ ദേവി മാതാവുമാണ്. സുശീലാദേവിയാണ് ഭാര്യ, മൂത്ത മൂന്ന് പെൺമക്കളും ഇളയ ആൺകുട്ടിയും അടക്കം നാലു മക്കളാണ് സരോജ് കുമാറിന് ഉള്ളത്.