ദുബായ്: വാഹനാപകടത്തിൽ സാരമായി പരിക്കുപറ്റിയ ഉത്തർപ്രദേശ് സ്വദേശി ഇസ്രാർ ഇഖ്റാ മുദ്ധീൻ(23) 15 ലക്ഷം ദിർഹം (ഏകദേശം മൂന്ന് കോടി ഇന്ത്യൻ രൂപ) നൽകാൻ ദുബായ് കോടതി വിധിച്ചു ഉമ്മൽ ഖ്വയിനിലെ ഫലജ് അൽ മുല്ല എന്ന സ്ഥലത്ത് 29/3/ 2017 തീയതി യു എ ഇ പൗരൻ ഓടിച്ച ബെൻസ് കാറിടിച്ചാണ് ഈ അപകടം ഉണ്ടായത്.
അശ്രദ്ധമായി അമിതവേഗതയിൽ വാഹനം ഓടിച്ചതുകൊണ്ടാണ് ഈ അപകടം ഉണ്ടായതെന്ന് ഫെഡറൽ ശിക്ഷാ നിയമവും ഫെഡറൽ ട്രാഫിക് നിയമ പ്രകാരവും കണ്ടെത്തിയ ഉമ്മൽഖ്വയിൻ ഫെഡറൽ കോടതി പ്രതിയെ കുറ്റവാളിയായി കണ്ടെത്തിയെങ്കിലും ആയിരം ദിർഹം പിഴയടപ്പിച്ചു വിട്ടയക്കുകയായിരുന്നു.
ഈ സന്ദർഭത്തിൽ വാഹനാപകട നഷ്ടപരിഹാരത്തിനായി ഷാർജ്ജയിലെ പ്രമുഖ നിയമ സ്ഥാപനത്തിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും നഷ്ടപരിഹാരം ലഭിക്കുന്നതിനായി ദുബായ് സിവിൽ കോടതിയെ അഡ്വ. അലി ഇബ്രാഹിം മുഖേന കേസ് ഫയൽ ചെയ്യുകയും ആയിരുന്നു .
അപകടത്തെ തുടർന്ന് തലക്കും, മുഖത്തും, വയറിനും ഗുരുതരമായി പരിക്കേറ്റ പരാതിക്കാരന്റെ ഓർമ്മ ശക്തിയും സംസാരശേഷിയും നഷ്ടമായതോടൊപ്പം സ്വന്തം പ്രാധമിക കാര്യങ്ങൾപോലും പരസഹായം കൂടാതെ നിർവഹിക്കാൻ കഴിയാതെയും സാധാരണ കുടുംബ ജീവിതം നയിക്കാൻ പറ്റാതെ കിടപ്പിലായതായും പരാതിക്കാരനു വേണ്ടി വാദിച്ചു.
എന്നാൽ പരാതിക്കാരന്റെ വാദങ്ങൾ നിലനിൽക്കുന്ന വയല്ലെന്നും പരാതിയിൽ പറയും പ്രകാരമുള്ള പരിക്കുകൾ പരാതിക്കാരനില്ലെന്നും വാഹന ഇൻഷൂറൻസ് പോളിസി പ്രകാരം വാഹനത്തിനു മാത്രമേ ഇൻഷൂറൻസ് പരിരക്ഷ ഉള്ളൂ എന്നും ദുബായ് സിവിൽ കോടതിയുടെ 137/1997ലെ വിധി അനുസരിച്ച് ഇൻഷൂറൻസ് കമ്പനിക്ക് നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യത ഇല്ലെന്നും ഇൻഷൂറൻസ് കമ്പനി വാദിച്ചു.
ഇതു കൂടാതെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വലിയ അപകടം ഒഴിവാക്കാനായി ശ്രമിക്കുമ്പോഴാണ് ഈ അപകടം ഉണ്ടായതെന്നും അവർ വാദിച്ചു. ഇൻഷുറൻസ് കംബനിയുടെ മേൽ വാദങ്ങളെ പരാതിക്കാരന്റെ അഭിഭാഷകൻ ശക്തമായി എതിർക്കുകയും സമർപ്പിക്കപ്പെട്ട രേഖകളിൽ നിന്നും മറ്റു തെളിവുകളിൽ നിന്നും പരാതിക്കാരന്റെ പരിക്കുകളും മറ്റും പരിഗണിച്ച കോടതി പരാതിക്കാരന്പതിനഞ്ച് ലക്ഷം ദിർഹം വാഹനാപകട നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.