യു എ ഇ: വായ്പാ തട്ടിപ്പുകേസില്‍ അകപ്പെട്ട് 3 വര്‍ഷം ജയിലില്‍ കിടന്നശേഷം മോചിതനായ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ആദ്യമായി പൊതുവേദിയിലെത്തി. വാഹനാപകടത്തില്‍ മരിച്ച വയലിന്‍ ഇതിഹാസം ബാലഭാസ്കറിന് പ്രണാമമര്‍പ്പിക്കാന്‍ ചേര്‍ന്ന പരിപാടിയിലാണ് ബാഷ്പാഞ്ജലിയുമായി രാമചന്ദ്രനെത്തിയത്. ജയില്‍ വാസത്തിന് ശേഷം ആദ്യമായാണ് രാമചന്ദ്രന്‍ പൊതുവേദിയിലെത്തിയത്.
ബാലഭാസ്കറുടെ വിയോഗം ഒരു കലാകാരന്‍കൂടിയായ തന്നെ സംബന്ധിച്ചും സഹിക്കാന്‍ കഴിയാത്ത നഷ്ടമാണെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു. ബാലഭാസ്കര്‍ അതുല്യ പ്രതിഭയായിരുന്നു. ബാലുവിന് പകരക്കാരനില്ല. വലിയ സ്വപ്നങ്ങള്‍ ബാക്കിവച്ചാണ് ബാലഭാസ്കര്‍ മടങ്ങിയതെന്നും രാമചന്ദ്രന്‍ പറഞ്ഞു.
അഡ്വ. ഹാഷിക്ക് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ, നിസാർ െസയ്ദ്, ലെൻസ്മാൻ ഷൗക്കത്ത്, രേഖ ജെന്നി, ടി.എ.ബൈജു, വി.ആർ.മായിൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, എംസിഎ നാസർ, മാത്തുക്കുട്ടി, എൻ.പി.രാമചന്ദ്രൻ, ഇ.കെ ദിനേശൻ, ലാൽ രാജൻ, ബഷീർ തിക്കോടി എന്നിവർ പ്രസംഗിച്ചു. വി.എസ്.ബിജുകുമാർ, ആദിൽ സാദിഖ്, വി.എ. നാസർ, അനൂപ് അനിൽ ദേവൻ, മുമൈജ് മൊയ്‌ദു നേതൃത്വം നൽകി.