ദുബായ്: ദുബായ് അൽ ഐയ്നിൽ കാമുകി കാമുകനെ കൊന്ന് ബിരിയാണിയാക്കിയത് കാമുകന്‍ ഇവരെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണെന്ന് യുവതിയുടെ മൊഴി. മൊറോക്കൻ സ്വദേശിനിയായ കാമുകിയാണ് അല്‍ ഐയ്നില്‍ കാമുകനെ കൊന്ന് ബിരിയാണിയാക്കി വീടിനുസമീപത്ത് താമസിക്കുന്ന പാക്കിസ്ഥാനികളായ വീട്ടുജോലിക്കാര്‍ക്ക് വിളമ്പിയത്.
യുവാവിനെ കാണാതായതോടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ കാമുകന്റെ പല്ല് കണ്ടെടുത്തതാണ് കേസിന് വഴിത്തിരിവായത്. മൊറോക്കന്‍ സ്വദേശിനിയായ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ മൊറോക്കന്‍ സ്വദേശി തന്നെയായ കാമുകന്‍ തുനിഞ്ഞതാണ് വൈരാഗ്യത്തിന് കാരണമെന്ന് അൽ ഐയ്ൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങൾ ഓരോന്നായി ബ്ലെൻഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. അതിനുശേഷം ഇവർ ഇത് ബിരിയാണിയാക്കിയശേഷം വീടിനു സമീപം ജോലി ചെയ്യുന്നവർക്ക് വിളമ്പുകയായിരുന്നു. ഭക്ഷണം കഴിച്ച പാകിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ഇരയായി. ബാക്കിയുള്ളവ സമീപത്തെ നായ്ക്കൾക്ക് നൽകി.
യുവാവിന്റെ അജ്മാനിലുള്ള സഹോദരൻ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്നു മാസം മുൻപ് കാമുകൻ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടതോടെ ഇരുവരും താമസിച്ചിരുന്ന ക്വാർട്ടഴ്സിൽ നിന്നു ഇയാളെ പുറത്താക്കിയെന്നും കാമുകി പറഞ്ഞു.
എന്നാൽ, സംശയം തോന്നിയതിനെത്തുടർന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎൻഎ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കൃത്യം നടത്തി മാസങ്ങൾക്ക് ശേഷമാണ് യുവതിയെ പിടികൂടിയതെന്ന് അൽ ഐയ്ൻ പ്രോസിക്യൂഷൻ അധികൃതർ സൂചിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ പൊലീസ് വിസമ്മതിച്ചു.
തെളിവുകൾ നിരത്തി പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ യുവതി തലകറങ്ങി വീണു. തുടർന്ന് കൊല നടത്തിയ കാര്യം സമ്മതിക്കുകയും കാമുകനോട് പ്രതികാരം ചെയ്യുകയായിരുന്നുവെന്നും സമ്മതിച്ചു.
യുവതിയുടെ മാനോനില പരിശോധിക്കുന്നത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏഴു വർഷമായി യുവാവിനെ സാമ്പത്തികമായും യുവതി സഹായിച്ചിരുന്നു. തന്നെ ചതിക്കുകയാണെന്ന് മനസിലാക്കിയപ്പോൾ അയാളോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
യുവാവിനെ കൊലപ്പെടുത്തിയ ശേഷം അപാർട്ട്മെന്റിലെ രക്തവും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ സുഹൃത്തിനെ വിളിച്ചിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണ്.