ദുബായ്: ബി.ജെ.പി.യുടെ പ്രവാസി സംഘടനക്ക് ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം നൽകുന്നത് ശരിയായ കീഴ് വഴക്കമല്ലെന്ന് കോൺഗ്രസ് അനുകൂല പ്രവാസി സംഘടന ഇൻക്കാസ് ആരോപിച്ചു. ഇതുമൂലം ബി ജെ പിയുടെ പ്രവാസി സംഘടന ഇന്ത്യൻ പീപ്പിൾസ് ഫോറം നടത്തുന്ന പരിപാടികൾ ഔദ്യോഗിക പരിപാടികളായി പൊതുജനം തെറ്റിദ്ധരിക്കുന്നതായി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
ദുബായിൽ സാംസ്കാരിക പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ കാണാത്ത തെറ്റായ പ്രവണതയാണ് ഇന്ത്യൻ കൗൺസിലേറ്റിന്റെ ഭാഗത്ത് നിന്ന് കാണുന്നതെന്നും ദുബായ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംഘടനകൾക്ക് പോലും ലഭിക്കാത്ത പിന്തുണയും സഹായവുമാണ് ബി.ജെ.പി.യുടെ പ്രവാസ സംഘടനയായ ഇന്ത്യൻ പീപ്പിൾസ് ഫോറത്തിന് നൽകി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രപിതാവ് മഹത്മാഗാന്ധിയുടെ 150ാം ജന്മദിനത്തിന്റെ ആഘോഷ പരിപാടിയുടെ ചുമതല ബി.ജെ.പി പോഷക സഘടനയുടെ പേരിൽ നടത്താൻ ഇന്ത്യയുടെ ചിഹ്നം നൽകുകയത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും.
ഇന്ത്യയിൽ നിന്നെത്തുന്ന മന്ത്രിമാർ എം.പി.മാരും പങ്കെടുക്കുന്ന കാൺസിലേറ്റ് പരിപാടിയിൽ മുഴുവൻ പ്രവാസി സംഘടനകളും വ്യക്തികളും പങ്കെടുത്ത ചരിത്രമാണ് ഉള്ളതെന്നും അത് ബി.ജെ.പി. സംഘടനയെ ഏൽപ്പിക്കുന്നത് ശരിയല്ലെന്നും പുന്നക്കൻ മുഹമ്മദലി അഭിപ്രായപ്പെട്ടു.