ദുബായ്: ദുബായ് ഖിസൈസിലെ സ്വകാര്യ സ്കൂൾ ബസ് കണ്ടക്ടറായ മലയാളി വനിത സുജ തങ്കച്ചന്‍ ഇനി വളയം പിടിക്കും. ഇത് സുജ തങ്കച്ചനെ സംബന്ധിച്ച് ചരിത്ര നിയോഗം കൂടിയാണ്. ദുബായിലെ ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കുന്ന ആദ്യ വനിതയായി ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ് 32കാരിയായ സുജ. തിങ്കളാഴ്ചയാണ് സുജയ്ക്ക് ദുബായിലെ ഹെവി ബസ് ഡ്രൈവിങ് ലൈൻസ് ലഭിച്ചത്.
കണ്ടക്ടറായി ജോലി ചെയ്യുമ്പോള്‍ തുടങ്ങിയതാണ് വളയം പിടിക്കാനുള്ള ആഗ്രഹം. സുജയുടെ അമ്മാവൻ നാട്ടിൽ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അദ്ദേഹത്തിന്‍റെ ഡ്രൈവിംഗ് കാണുമ്പോഴും വലിയ വാഹനം ഓടിക്കണമെന്ന ആഗ്രഹം മനസിലുദിച്ചു. അങ്ങനെയാണ് ദുബായ് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈൻസിനുള്ള ശ്രമം തുടങ്ങിയത്.
എന്നാല്‍ ദുബായില്‍ ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈൻസന്‍സ് ലഭിക്കുക അത്ര പ്രതീക്ഷിക്കാവുന്ന കാര്യമായിരുന്നില്ല. എങ്കിലും സുജയുടെ ആഗ്രഹത്തിന് ദുബായിൽ നഴ്സായ സഹോദരൻ ഡൊമിനിക്കും മാതാപിതാക്കളായ തങ്കച്ചനും ഗ്രേസിയും പൂര്‍ണ്ണ പിന്തുണ നല്‍കി. സ്കൂള്‍ അധികൃതരും ഒപ്പമുണ്ടായിരുന്നു.
ഒൻപത് മാസം മുൻപ് ദുബായിലെ അൽ അഹ് ലി ഡ്രൈവിങ് സെന്ററിൽ ചേർന്നപ്പോൾ ഡ്യൂട്ടി സമയവും പഠന സമയവും തമ്മിൽ പ്രശ്നമായി. എന്നാല്‍ സ്കൂൾ അധികൃതര്‍ പിന്തുണച്ചതോടെ ആ കടമ്പയും കടന്നു.
അൽ ഖൂസിലെ ഡ്രൈവിങ് സ്കൂളിലെത്തിയായിരുന്നു പഠനം. ഗീവര്‍ഗീസ് ആയിരുന്നു ഇന്‍സ്ട്രക്ടര്‍. ഡ്രൈവിങ് ടെസ്റ്റ് ആറു പ്രാവശ്യവും പരാജയപ്പെട്ടു. ഏഴാം തവണയായിരുന്നു വിജയം.
അതോടെ ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കുന്ന ആദ്യ വനിതയെന്ന ആഹ്ളാദമായിരുന്നു മനസ് നിറയെ. ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കുന്ന ആദ്യ വനിതയാണ് സുജ തങ്കച്ചൻ എന്ന് അൽ അഹ്‌ലി ഡ്രൈവിങ് സെന്റർ അവരുടെ സമൂഹ മാധ്യമ പേജിലൂടെയാണ് ലോകത്തെ അറിയിച്ചത്.
. മാനേജിങ് പാർട്ണർ ആദിൽ നൂറി, അഡ്മിനും ലീഗൽ മാനേജറുമായ വഹാബ്, സെയിൽസ് ആൻഡ് ഡെവലപ്മെന്റ് മാനേജർ അംജത്, കസ്റ്റമർ സർവീസ് മാനേജർ ഗസ്സാൻ, അക്കൗണ്ട്സ് മാനേജർ ഷര്‍മിള തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ സുജ തങ്കച്ചനെ ആദരിച്ചു.