മസ്കത്ത്: ഒമാനില്‍ വമ്പന്‍ ആള്‍ക്കൂട്ടത്തിന് മുമ്പില്‍ തകര്‍പ്പന്‍ പ്രസംഗങ്ങള്‍ നടത്തി കയ്യടി നേടാനുള്ള മോഡിയുടെ നീക്കം പൊളിഞ്ഞു. 30000 ഇന്ത്യന്‍ പ്രവാസികളെ പ്രതീക്ഷിച്ച മസ്കറ്റില്‍ ബോഷര്‍ സുൽത്താൻ ഖാബുസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ എത്തിയത് കഷ്ടിച്ച് 13000 ഓളം പേര്‍ മാത്രം.
ഒടുവില്‍ ഒഴിഞ്ഞ കസേരകള്‍ക്ക് മുമ്പില്‍ നിന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തത്. ഇത് വിദേശ മണ്ണില്‍ ഇന്ത്യയ്ക്ക് കനത്ത നാണക്കേടായി മാറി. സംഭവത്തില്‍ ഒമാനിലെ സംഘാടകര്‍ ആയിരുന്ന ബി ജെ പിയുടെ ഉത്തരേന്ത്യന്‍ നേതാക്കളോട് മോഡി കയര്‍ത്തതായാണ് വിവരം. ഒഴിഞ്ഞ കസേരകള്‍ക്ക് മുമ്പില്‍ പ്രധാനമന്ത്രി ഒമാന്‍ സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ ലോകമെങ്ങും എതിരാളികള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
വി ഐ പി , വി വി ഐ പി കസേരകള്‍ പോലും കാലിയായിരുന്നു. ഇതിനിടെ സ്റ്റെഡിയത്തിന് പുറത്ത് ഒറ്റപ്പെട്ട പ്രതിഷേധങ്ങളും അരങ്ങേറി. പാസുകള്‍ വിതരണം ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ പൊതു പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചിരുന്നത്. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലായിരുന്നു ഒരുക്കങ്ങള്‍. മുപ്പതിനായിരത്തോളം പാസുകള്‍ വിതരണം ചെയ്തിരുന്നു.
പാസ് വാങ്ങിയവരില്‍ പകുതിയിലേറെപ്പേരും പരിപാടിക്ക് എത്തിയില്ല. എന്നാല്‍ കോണ്‍ഗ്രസ് അനുഭാവികളും ബി ജെ പി വിരുദ്ധരും പാസ് വാങ്ങിയ ശേഷം മനപ്പൂര്‍വ്വം പരിപാടിക്ക് എത്താതിരിക്കുകയായിരുന്നുവെന്നാണ് സംഘാടകരുടെ ആക്ഷേപം. മസ്കത്തിലെ ഇന്ത്യന്‍ സോഷ്യൽ ക്ലബ്ബിന്‍റെ നേതൃത്വത്തിലായിരുന്നു മോദിക്കു സ്വീകരണം ആസൂത്രണം ചെയ്തത്.
ഈ ക്ലബ്ബില്‍ മാത്രം 25,000ത്തിലെറെ അംഗങ്ങളുണ്ട്. അവര്‍ പോലും പരിപാടിയുമായി സഹകരിച്ചില്ലെന്നാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്. ഞായറാഴ്ച ഒമാനിൽ പ്രവർത്തി ദിവസമായതും പരിപാടിക്കു ജനപങ്കാളിത്തം കുറയാൻ കാരണമായതായി വിലയിരുത്തലുണ്ട്.