അയർലണ്ടിൽ അഭയാര്‍ത്ഥി കേന്ദ്രങ്ങളൊരുക്കുന്നതിന് പിന്നില്‍ വമ്പന്‍ സാമ്പത്തിക ഇടപാടുകളും ഗൂഢസംഘവും

New Update
bhgfgfddsert

കൂലോക്കിലെ മുന്‍ ഫാക്ടറിയടക്കം രാജ്യത്തെ നിരവധി വീടുകളും,കെട്ടിടങ്ങളും ഐ പി എ അക്കൊമൊഡേഷന്‍ കേന്ദ്രങ്ങളാക്കുന്നതിന് പിന്നില്‍ വമ്പന്‍ സാമ്പത്തിക ഇടപാടുകളെന്ന് റിപ്പോര്‍ട്ട് .ഇവിടങ്ങളില്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളാക്കുന്നതിനെതിരെ പ്രക്ഷോഭം പുകയുന്നതിനിടെയാണ് ഈ നീക്കത്തിന് പിന്നിലെ സാമ്പത്തിക വിവരങ്ങളും പുറത്തുവരുന്നത്.

Advertisment

കൂലോക്കിലെ മുന്‍ ക്രൗണ്‍ പെയിന്റ്‌സ് സൈറ്റാണ് അഭയാര്‍ഥികള്‍ക്കായി നീക്കിവച്ചതിലൂടെ പ്രധാനമായും വിവാദത്തിലിടം നേടിയത്.ഇപ്പോള്‍ പുറത്തുവന്ന കമ്പനിയുടെ പിന്നാമ്പുറക്കഥകളും ഗുണമുള്ളതല്ല.

ഈ ഫാക്ടറിയുടെ ഉടമയുടെ കമ്പനി ഉക്രേനിയക്കാര്‍ക്കും ഐ പി അപേക്ഷകര്‍ക്കും താമസസൗകര്യം നല്‍കുന്നതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ 23മില്യണ്‍ യൂറോ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.2020 മുതല്‍ പതിനായിരക്കണക്കിന് യൂറോ സര്‍ക്കാരില്‍ നിന്നും കമ്പനിക്ക് ലഭിക്കുന്നുണ്ട്. രാജ്യത്തുടനീളം ഇത്തരം നിരവധി സൈറ്റുകളുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019 ജൂണ്‍ മുതല്‍ കമ്പനിയുടെ അക്കൗണ്ടുകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല.കമ്പനി എത്ര ലാഭം നേടുന്നുവെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.ഉക്രേനിയക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും താമസസൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരില്‍ നിന്നും പേയ്‌മെന്റുകള്‍ ലഭിച്ച 10 കമ്പനികളിലൊന്നാണിത്.

അഭയാര്‍ത്ഥികള്‍ക്കായി സൈറ്റിനെ ഹോസ്റ്റല്‍ താമസ സ്ഥലമാക്കി മാറ്റുന്നതിന് ഏപ്രിലിലാണ് തീരുമാനമുണ്ടായത്.ഇതിനായി ടൗണ്‍ബെ അണ്‍ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തിരുന്നു.കോര്‍ക്ക് ഡെവലപ്പര്‍ പോള്‍ കോളിന്‍സും തന്യാ ഹെന്നിഗനും സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ മെലാനി മക്ഗാരിയും കമ്പനിയുടെ ഡയറക്ടര്‍മാരാണ്.

ഡയറക്ട് പ്രൊവിഷന്‍ സെന്ററില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2020ല്‍ കോളിന്‍സ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.കെറിയിലെ കാഹെര്‍സിവീനിലെ മറ്റൊരു കമ്പനി മുഖേനയാണ് ഇദ്ദേഹം ഈ സെന്റര്‍ കൈകാര്യം ചെയ്തിരുന്നത്.

കോവിഡ് നാളുകളില്‍ അഭയാര്‍ത്ഥികളെ മനുഷ്യത്വ രഹിതമായി കുത്തിനിറച്ച് താമസിപ്പിച്ചതാണ് വിവാദുയര്‍ത്തിയത്.ഇതിനെതിരെ അഭയാര്‍ത്ഥികള്‍ നിരാഹാര സമരമിരുന്നു. തുടര്‍ന്ന് കേന്ദ്രം അടച്ചുപൂട്ടി.2022ല്‍, ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്കായി ഹോട്ടല്‍ വീണ്ടും തുറന്നു.

കൂലോക്കിലെ മലാഹൈഡ് റോഡിലെ ഫാക്ടറിയെ അഭയാര്‍ത്ഥി കേന്ദ്രമാക്കുന്നതിനെതിരെ പ്രതിക്ഷേധം അതിശക്തമാണ്. ഇവിടെ കഴിഞ്ഞ ദിവസങ്ങളിലെല്ലാമായി അഞ്ച് തവണ തീവെപ്പുണ്ടായി. വിവിധ അക്രമസംഭവങ്ങളും അരങ്ങേറി. നിരവധി ഗാര്‍ഡാ വാഹനങ്ങള്‍ അഗ്‌നിക്കിരയായി. ഒട്ടേറെ പ്രതിഷേധക്കാര്‍ അറസ്റ്റിലുമായി

കൂലോക്കില്‍ ‘ബോംബ് വേട്ട ‘

ഇതിനിടെ ഡബ്ലിന്‍ കൂലോക്കില്‍ അഭയാര്‍ത്ഥി കേന്ദ്രത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് ആരോപണം ബലപ്പെടുത്തുന്ന തെളിവുകള്‍ ഗാര്‍ഡയ്ക്ക് ലഭിച്ചു.

കൂലോക്കിലെ മുന്‍ ക്രൗണ്‍ പെയിന്റ്സ് ഫാക്ടറി സൈറ്റിന് സമീപം കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ തിരച്ചിലില്‍ പെട്രോള്‍ ബോംബ് നിര്‍മ്മിക്കാനെന്നു കരുതുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തു.കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ദിവസവും സൈറ്റില്‍ തീപിടുത്തമുണ്ടായിരുന്നു.

പെട്രോളെന്ന് സംശയിക്കുന്ന ദ്രാവകവും പ്ലാസ്റ്റിക് കുപ്പികളും പെയിന്റും ഓയിലും കലര്‍ന്ന പ്ലാസ്റ്റിക് കുപ്പികളും വാട്ടര്‍ ബലൂണുകളുടെ പാക്കറ്റുകളും കണ്ടെടുത്തു.ഇവ കൂടുതല്‍ സാങ്കേതിക പരിശോധനയ്ക്കും വിശകലനത്തിനുമായി അയച്ചിരിക്കുകയാണ്.മോട്ട്ഫീല്‍ഡ് അവന്യൂ, ഡണ്‍രി പാര്‍ക്ക് ഏരിയയിലെ ആര്‍ ഡിസ്ട്രിക്റ്റ് ഡ്രഗ്സ് യൂണിറ്റിലെയും കൂലോക്ക് ഡിസ്ട്രിക്റ്റ് ഡിറ്റക്ടീവ് യൂണിറ്റിലെയും അംഗങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.അക്രമ സംഭവങ്ങളുടെ സിസിടിവിയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമുള്ള ദൃശ്യങ്ങളും ഇവര്‍ ശേഖരിക്കുന്നുണ്ട്.

കൂലോക്ക് പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ ഗാര്‍ഡയ്ക്ക് പിഴവു പറ്റിയെന്ന ആരോപണവുമായി മുന്‍ മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ മീഹോള്‍ ഒ സുള്ളിവന്‍ രംഗത്തുവന്നു.

അതേസമയം, പ്രക്ഷോഭം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര സുരക്ഷ ലഭിക്കുന്നില്ലെന്ന പരാതിയുമായി ഗാര്‍ഡ റെപ്രസെന്റേറ്റീവ് അസോസിയേഷനും എത്തിയിട്ടുണ്ട്.

ഗാര്‍ഡാ അംഗങ്ങള്‍ക്ക് മികച്ച പരിശീലനവും ഹെല്‍മറ്റും നല്‍കണമായിരുന്നെന്ന് മുന്‍ കമ്മിഷണര്‍ ചൂണ്ടിക്കാട്ടുന്നു.2023 നവംബറില്‍ ഡബ്ലിന്‍ സിറ്റി സെന്ററിലെ കലാപത്തിന് ശേഷം സേന ഒന്നും പഠിച്ചിട്ടില്ലെന്നാണ് ഗാര്‍ഡകള്‍ ആശുപത്രിയിലായ ഈ സംഭവവും വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കൂലോക്ക് ഗാര്‍ഡ സ്റ്റേഷനില്‍ ഈ സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇന്‍സിഡന്റ് റൂം തുറന്നു.ദൃക്‌സാക്ഷികള്‍ക്ക് ഇവിടെയെത്തി തെളിവു നല്‍കാമെന്ന് ഗാര്‍ഡ പറഞ്ഞു

Advertisment