അയർലണ്ടിൽ പുതിയ വാടക നിയമത്തിലെ വ്യവസ്ഥകള്‍ വാടകക്കാരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് പ്രതിപക്ഷം

New Update
N

ഡബ്ലിന്‍: സഹായിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വാടക നിയമത്തിലെ വ്യവസ്ഥകള്‍ വീടുകളില്ലാതെ വാടകയ്ക്ക് കഴിയുന്നവരെ കൊള്ളയടിക്കാന്‍ അവസരം നല്‍കുന്നതെന്ന് വിമര്‍ശനം.പുതിയ മാറ്റങ്ങളനുസരിച്ച് വാടകക്കാര്‍ക്ക് പ്രതിമാസം 249 യൂറോ അധികമായി നല്‍കേണ്ടിവരുമെന്നാണ് ആക്ഷേപം. ഈ നിയമം വരുന്നതോടെ ഡബ്ലിന് പുറത്തെ വാടക വീടുകളുടെയും അപ്പാര്‍ട്ടുമെന്റുകളുടെയും വില കുതിച്ചുയരുമെന്നും ആരോപണമുണ്ട്.

Advertisment

സ്വകാര്യ വാടക മേഖലയ്ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും പുതിയ വാടകയില്‍ കുത്തനെ ഉയര്‍ത്തുമെന്ന് പ്രതിപക്ഷപാര്‍ട്ടിയായ സിന്‍ ഫെയ്ന്‍ ചൂണ്ടിക്കാട്ടി.താഴ്ന്ന വരുമാനക്കാരില്‍ ഭവനരഹിതര്‍ കൂടുമെന്നും പാര്‍ട്ടി പറയുന്നു.

രാജ്യവ്യാപകമായി പുതുതായി വാടകയ്ക്കെടുക്കുന്ന വീടുകളെയും ഡബ്ലിന് പുറത്തുള്ള അപ്പാര്‍ട്ടുമെന്റുകളെയും വര്‍ദ്ധനവ് ബാധിക്കും.നിലവില്‍ വാടക കരാറുള്ള വാടകക്കാരെ മാത്രമേ ഇത് ബാധിക്കാതിരിക്കൂ.അടുത്ത മാസം മുതല്‍ പുതിയ വാടകക്കാര്‍ വാടകയില്‍ ശരാശരി 16.8% കൂടുതല്‍ നല്‍കേണ്ടിവരുമെന്ന് പാര്‍ട്ടിയുടെ ഭവന വക്താവ് ഇയോന്‍ ഒ ബ്രോയിന്‍ ആരോപിക്കുന്നു.ഇത് പ്രതിമാസ ബില്ലില്‍ ശരാശരി 249 യൂറോയുടെ അധികച്ചെലവുണ്ടാക്കുന്നതാണ്.2026 മാര്‍ച്ച് ഒന്നിനാണ് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബില്‍ പ്രാബല്യത്തില്‍ വരുന്നത്.

ഭൂവുടമകള്‍ക്ക് 2%ല്‍ കൂടുതല്‍ വാടക ഉയര്‍ത്താന്‍ കഴിയില്ലെന്ന് ബില്‍ പറയുന്നു. എന്നാല്‍ നിലവിലെ വാടക കരാര്‍ അവസാനിച്ചതിന് ശേഷം മാര്‍ക്കറ്റ് നിരക്കിലേക്ക് വാടക ഉയര്‍ത്താന്‍ ഈ നിയമം ഭൂവുടമകളെ അനുവദിക്കും.ഇത്തരത്തില്‍ വാടകക്കരാര്‍ കാലാവധി അവസാനിക്കാറായ നിരവധി കുടുംബങ്ങളുണ്ട്. അവരെയൊക്കെ ഈ വ്യവസ്ഥ വളരെ ദോഷകരമായി ബാധിക്കുമെന്ന് സിന്‍ ഫെയിന്‍ ചൂണ്ടിക്കാട്ടുന്നു.ഉയര്‍ന്ന വാടകയും താഴ്ന്നതോ മിതമായതോ ആയ വരുമാനമുള്ളവര്‍ കൂടുതല്‍ ഭവനരഹിതരാകുന്നതുമായിരിക്കും ഈ ബില്ലിന്റെ നേട്ടമെന്ന് സിന്‍ഫെയിന്‍ ആരോപിക്കുന്നു.

ചില മേഖലകളില്‍ വാടക കുത്തനെ കൂടും

ഈ പരിഷ്‌കാരങ്ങള്‍ വന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡബ്ലിന്‍ അപ്പാര്‍ട്ടുമെന്റുകളിലെ വാടകക്കാര്‍ 237യൂറോ (12.1% കൂടുതല്‍) അധികമായി നല്‍കേണ്ടിവരുമെന്ന് സിന്‍ ഫെയ്ന്‍ വിലയിരുത്തുന്നു. ഡബ്ലിന് പുറത്തുള്ള അപ്പാര്‍ട്ടുമെന്റുകളിലും വന്‍ വര്‍ദ്ധനവ് വാടകക്കാര്‍ നേരിടേണ്ടിവരുമെന്ന് പാര്‍ട്ടി വക്താവ് ചൂണ്ടിക്കാട്ടി.

ഡബ്ലിനിലും പുറത്തുമുള്ള വീടുകളുടെ വാടകയില്‍ 19.7% (417യൂറോ)വര്‍ദ്ധനവും തലസ്ഥാനത്തുള്ള ആളുകളും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ 26.2% (305യൂറോ)വും വര്‍ദ്ധനവും നേരിടേണ്ടി വരും..ശരാശരി വാടകക്കരാറുകളുടെ ശരാശരി ദൈര്‍ഘ്യം മൂന്നര വര്‍ഷമാണ്. അതിനാല്‍ ആറ് വര്‍ഷത്തിനുള്ളില്‍ വാടകക്കാരില്‍ ഭൂരിപക്ഷവും പുതിയ വാടക നിയമങ്ങള്‍ക്ക് കീഴില്‍ വരുമെന്ന് ഡബ്ലിന്‍ മിഡ്വെസ്റ്റ് ടിഡി കൂട്ടിച്ചേര്‍ത്തു.

പഴയ പല്ലവി ആവര്‍ത്തിച്ച് സര്‍ക്കാര്‍

എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പഴയ പല്ലവി ആവര്‍ത്തിക്കുകയാണ്. പുതിയ നിയമനിര്‍മ്മാണം വാടകക്കാരുടെ അവകാശങ്ങളെ വളരെയധികം ശക്തിപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പറയുന്നു. ആറ് വര്‍ഷത്തിലൊരിക്കലോ, വാടക കരാര്‍ അവസാനിച്ചാലോ മാത്രമേ വാടക വീടുകള്‍ പുനഃക്രമീകരിക്കാന്‍ ഭൂവുടമകള്‍ക്ക് അനുവാദമുള്ളൂവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

അപ്പാര്‍ട്ട്മെന്റുകളുടെയും ഭവനങ്ങളുടെയും വിതരണം നിലനിര്‍ത്തുന്നതിന് സ്വകാര്യ മേഖലയിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള മാര്‍ഗമാണ് മാര്‍ക്കറ്റ് റീസെറ്റ് സംവിധാനമെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു.വാടക നിരക്കുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ വാടക വില രജിസ്റ്റര്‍ കൊണ്ടുവരുമെന്ന് നേരത്തേ സര്‍ക്കാര്‍ സൂചിപ്പിക്കുന്നു.

പുതിയ പരിഷ്‌കാരങ്ങള്‍ വാടക വിപണിയില്‍ ഗണ്യമായി കൂടുതല്‍ വീടുകള്‍ വിതരണം ചെയ്യുന്നതിന് രൂപകല്‍പ്പന ചെയ്തതെന്നാണ് ഭവനവകുപ്പിന്റെ ന്യായം

Advertisment