നിയമന നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സൈക്യാട്രിക് നഴ്‌സസ് അസോസിയേഷന്‍ സമരത്തിലേയ്ക്ക്

New Update
njki890000

കഴിഞ്ഞ നവംബറില്‍ ഏര്‍പ്പെടുത്തിയ നിയമന നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സൈക്യാട്രിക് നഴ്‌സസ് അസോസിയേഷന്‍( പി എന്‍ എ) സമരത്തിനൊരുങ്ങുന്നു.ഇതിന് മുന്നോടിയായി ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവിന് സംഘടന നോട്ടീസ് നല്‍കി.

Advertisment

ഏഴായിരത്തോളം അംഗങ്ങളുള്ള പി എന്‍ എയിലെ 96% പേരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു.ശമ്പളവര്‍ദ്ധനവിന് വേണ്ടിയല്ല രോഗികളുടെ ജീവന്‍ രക്ഷിക്കാനാണ് ഈ സമരമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.

മാനസിക നില തകര്‍ന്ന് ‘ആരോഗ്യരംഗം’

മെന്റല്‍ ഹെല്‍ത്ത് രംഗത്ത് പ്രവര്‍ത്തിക്കുന്ന നഴ്സുമാര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.ഈ പശ്ചാത്തലത്തിലും റിക്രൂട്ട്‌മെന്റ് നിരോധനം നീക്കാന്‍ എച്ച് എസ് ഇ വിസമ്മതിക്കുകയാണെന്ന് സംഘടന ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം നിയമന നിരോധനം ഏര്‍പ്പെടുത്തുന്ന വേളയില്‍ രാജ്യത്താകെ 300 സൈക്യാട്രിക് നഴ്‌സുമാരുടെ ഒഴിവുകളുണ്ടായിരുന്നു.ഇപ്പോഴത് 725 ആയി ഉയര്‍ന്നു.

സ്ഥിതി വളരെ മോശമെന്ന് പി എ്ന്‍ എ

രാജ്യത്തെ മാനസികാരോഗ്യ സേവനം നിര്‍ണായക ഘട്ടത്തിലാണെന്ന് പി എന്‍ എ ജനറല്‍ സെക്രട്ടറി പീറ്റര്‍ ഹ്യൂസ് പറഞ്ഞു.ഈ നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ കമ്മ്യൂണിറ്റി തലത്തിലുള്ള സേവനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരും.

ഇത് വലിയ അപകടമുണ്ടാക്കും.നിര്‍ണ്ണായകമായ പല തസ്തികകളിലും ആളില്ലാത്ത നിലയാണ്.കഴിഞ്ഞ ദിവസം പുറത്തുവന്ന മെന്റല്‍ ഹെല്‍ത്ത് കമ്മീഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഈ പ്രതിസന്ധി അടിവരയിടുന്നതാണ്.

ഈ രംഗത്തെ ഇന്‍പേഷ്യന്റ് സെന്ററുകള്‍ സ്റ്റാഫിംഗ്, കെയര്‍ പ്ലാനിംഗ്, റിസ്‌ക് മാനേജ്മെന്റ് എന്നിവയില്‍ നിലവാരം പുലര്‍ത്താന്‍ പാടുപെടുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.മാനസികാരോഗ്യ കമ്മീഷന്‍ വിവരിച്ച സാഹചര്യം കഴിഞ്ഞ നവംബറിന് ശേഷം കൂടുതല്‍ വഷളായെന്ന് ഹ്യൂസ് പറഞ്ഞു.

റിക്രൂട്ട്മെന്റ് താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും സൈക്യാട്രിക് നഴ്സുമാരുടെ എണ്ണം വര്‍ദ്ധിച്ചെന്ന് എച്ച് എസ്.ഇ. പ്രസ്താവനയില്‍ വിശദീകരിച്ചു.പി എന്‍ എ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു.

പ്രശ്നം ഡെയ്ലിലും ചര്‍ച്ചയായി

അതിനിടെ പാര്‍ലമെന്റിലും പി എന്‍ എ നോട്ടീസ് ചര്‍ച്ചയായി. ലേബറിന്റെ ഇവാന ബേസികാണ് വിഷയം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.എച്ച എസ് ഇയുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന്് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പി എന്‍ എയോട് അഭ്യര്‍ത്ഥിച്ചു.

രോഗികള്‍ക്കുള്ള സേവനങ്ങള്‍ പരിമിതപ്പെടുത്തരുതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.അതിനിടെ നിയമന നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷവും 175 നഴ്സുമാരെ മെന്റല്‍ ഹെല്‍ത്തില്‍ നിയോഗിച്ചെന്ന എച്ച് എസ് ഇ പ്രസ്താവനയും മന്ത്രി ആവര്‍ത്തിച്ചു.

Advertisment