നേരിയ ആശ്വാസം : അയർലണ്ടിൽ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു… ഇ വി ചാര്‍ജിംഗ് നിരക്കുകളും കുറച്ചു

New Update
nnnnnnnmjjkkkkkkkk

ഡബ്ലിന്‍ : വര്‍ദ്ധിച്ച ജീവിതഭാരത്തിന് തെല്ല് ആശ്വാസമേകിക്കൊണ്ട് പെട്രോള്‍, ഡീസല്‍ വില നേരിയ തോതില്‍ കുറഞ്ഞു.ഇ എസ് ബി പബ്ലിക് ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് നിരക്ക് കുറച്ചതോടെയാണ് ഇന്ധനവിലയും കുറഞ്ഞത്.

Advertisment

ഹൈ പവര്‍ (200കെ.വി.) ചാര്‍ജറുകള്‍ക്കുള്ള യൂണിറ്റ് നിരക്കില്‍ 13 ശതമാനം കുറവാണ് ഇ എസ് ബി വരുത്തിയത്.കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോള്‍ വില ലിറ്ററിന് നാല് സെന്റും ഡീസലിന് 5സെന്റുമാണ് കുറഞ്ഞത്. അതോടെ ഡീസല്‍ വില 1.71 യൂറോയും പെട്രോളിന് 1.79 യൂറോയുമായി.

ക്രൂഡോയില്‍ വിലയിലുണ്ടായ ഇടിവും യു എസില്‍ പലിശ നിരക്ക് കുറയ്ക്കുന്നതിലെ കാലതാമസവുമാണ് ഇന്ധനവില കുറഞ്ഞതിന് കാരണമെന്നാണ് കരുതുന്നത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും ഓയില്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണവും വിലയില്‍ ചാഞ്ചാട്ടത്തിന് കാരണമായിരുന്നു.

അസംസ്‌കൃത എണ്ണ വില ഈ മാസം ബാരലിന് 83 ഡോളര്‍ (77യൂറോ)യായും ബ്രെന്റ് ക്രൂഡിന് ബാരലിന് 77.52 ഡോളറുമായി,ഏപ്രില്‍ പകുതിയോടെ 90 ഡോളറായി വില ഉയര്‍ന്നിരുന്നു.

ഉല്‍പ്പാദനം വര്‍ധിച്ചതോടെ യു എസിലെ ആവശ്യകത കുറഞ്ഞു.ഇത് ഇന്ധനത്തിന്റെ സ്റ്റോക്ക് ഉയര്‍ത്തി. അതിനിടെ പലിശ നിരക്ക് കുറയ്ക്കുന്നതില്‍ യു എസ് ബാങ്കുകള്‍ കാലതാമസവുമുണ്ടാക്കി. ഇതൊക്കെ ചേര്‍ന്നാണ് അന്താരാഷ്ട്ര ഇന്ധന വില കുറയാന്‍ കാരണമായതെന്ന് എ എ അയര്‍ലന്‍ഡ് പറയുന്നു.

ഓഗസ്റ്റ് ഒന്നിന് പെട്രോളിന്റെയും ഡീസലിന്റെയും മുമ്പ് പിന്‍വലിച്ച എക്സൈസ് തീരുവ പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതിനിടയിലാണ് വിലക്കുറവുണ്ടായത്.പെട്രോളിന് 4സെന്റും ഡീസലിന് മൂന്ന് സെന്റുമാണ് വാറ്റിന് മുമ്പുള്ള എക്സൈസ് തീരുവ. ഇതാണ് പുനസ്ഥാപിക്കുന്നത്. ഒക്ടോബറില്‍ കാര്‍ബണ്‍ നികുതി വര്‍ദ്ധനവും വരുന്നുണ്ട്.

അതോടെ ഇന്ധന വില ഇനിയും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. വിലക്കയറ്റം തടയാന്‍ എക്സൈസ് നികുതി പുനസ്ഥാപിക്കുന്നത് നീട്ടിവെക്കണമെന്ന് എ എ അടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പുനരവലോകനം ചെയ്യുമെന്ന് ധനമന്ത്രി മീഹോള്‍ മക് ഗ്രാത്ത് പറഞ്ഞിരുന്നു.

2022 മാര്‍ച്ചില്‍ ഇന്ധനവില ലിറ്ററിന് 2.20 യൂറോയില്‍ എത്തിയതോടെയാണ് സര്‍ക്കാര്‍ എക്സൈസ് തീരുവ വെട്ടിക്കുറച്ചത്.ഇത് ഘട്ടം ഘട്ടമായി പുനസ്ഥാപിച്ചുവരികയായിരുന്നു.ഇ വികള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജര്‍ നിരക്ക് 12 ശതമാനവും സ്റ്റാന്റേര്‍ഡ് ചാര്‍ജറുകള്‍ 8 ശതമാനവും കുറയുമെന്ന് ഇ എസ് ബി വ്യക്തമാക്കി.

Advertisment