ഡബ്ലിന്‍ സെന്റ് മിച്ചന്‍സ് പള്ളിയിലെ ക്രിപ്റ്റില്‍ തീയിട്ടു: പുരാതന മമ്മികള്‍ നശിച്ചു

New Update
dsfsfs5

ഡബ്ലിന്‍ : ഡബ്ലിന്‍ ചര്‍ച്ച് സ്ട്രീറ്റിലുള്ള സെന്റ് മിച്ചന്‍സ് പള്ളിയിലെ ക്രിപ്റ്റില്‍ സൂക്ഷിച്ചിരുന്ന പുരാതന മമ്മികള്‍ തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡും ഗാര്‍ഡയും സ്ഥലത്തെത്തിയാണ് തീയണച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മമ്മിക്കാണ് ഒരാള്‍ തീയിട്ടത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.അറസ്റ്റിലായയാള്‍ ഡബ്ലിന്‍ ഗാര്‍ഡാ സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്.

Advertisment

ഈ സ്വഭാവത്തിലുള്ള ചരിത്രവസ്തുക്കള്‍ അമൂല്യവും പകരം വെക്കാനില്ലാത്തതുമാണെന്ന് ഗാര്‍ഡ കോടതിയില്‍ വെളിപ്പെടുത്തി. പരമാവധി 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനല്‍ നാശനഷ്ടങ്ങളുടെ പട്ടികയിലാണ് ഈ കുറ്റകൃത്യമെന്ന് ഗാര്‍ഡ വാദിച്ചു.

തന്റെ ക്ലയന്റ് സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയും സാമൂഹിക ക്ഷേമ പേയ്മെന്റുകള്‍ സ്വീകരിക്കുകയും ചാരിറ്റി സൂപ്പ് റണ്ണില്‍ പങ്കെടുക്കുകയും ചെയ്ത ആളാണെന്നും അയാളെ ജാമ്യത്തില്‍ വിടണമെന്നും പ്രതിയുടെ അഭിഭാഷക കോടതിയോട് അഭ്യര്‍ത്ഥിച്ചു.4000 യൂറോ അടച്ചാല്‍ പ്രതിയെ ജാമ്യത്തില്‍ വിടാമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സെന്റ് മിച്ചാന്‍സിന്റെ ചരിത്രപരമായ ക്രിപ്റ്റ് നശിപ്പിച്ചതായി ചര്‍ച്ച് ഓഫ് അയര്‍ലണ്ടും സ്ഥിരീകരിച്ചു.800 വര്‍ഷം പഴക്കമുള്ള ക്രൂസേഡറിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ നിരവധി മമ്മികള്‍ സൂക്ഷിച്ചിരുന്ന ക്രിപ്റ്റിനാണ് തീയിട്ടത്.

സംഭവത്തെ തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് മൈക്കിള്‍ ജാക്‌സണ്‍ സെന്റ് മിച്ചാന്‍ സന്ദര്‍ശിച്ചു.മമ്മികള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി ഇദ്ദേഹം വ്യക്തമാക്കി.ഡബ്ലിന്‍ നഗരത്തിന്റെ ചരിത്രത്തില്‍ ഇഴ ചേര്‍ന്നതാണ് ഈ ചരിത്രാവശിഷ്ടങ്ങള്‍. സ്വദേശത്തും വിദേശത്തുമുള്ള സന്ദര്‍ശകരുടെയും വിനോദസഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമാണിവിടമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

പള്ളിയുടെ സുരക്ഷാ സംവിധാനം വളരെ കര്‍ശനമാണെന്ന് സെന്റ് മിച്ചാന്‍സിലെ വികാരിയായ ആര്‍ച്ച്ഡീക്കന്‍ ഡേവിഡ് പിയര്‍പോയിന്റ് പറഞ്ഞു. സി സി ടി വി പ്രവര്‍ത്തനക്ഷമമാണ്. ദൃശ്യങ്ങള്‍ ഗാര്‍ഡയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.തകര്‍ന്ന ഈ മമ്മികളെ പുനരുദ്ധരിച്ചു നന്നാക്കുവാന്‍ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തില്‍ നാഷണല്‍ മ്യൂസിയവുമായി ബന്ധപ്പെടുമെന്നും പള്ളി വികാരി പറഞ്ഞു.

Advertisment