Advertisment

ട്രൂഡോയുടെ രാജി ക്യാനഡയിലേക്കുള്ള കുടിയേറ്റത്തെ ബാധിക്കും

New Update
Kbghb

ടൊറേന്റോ: ക്യാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളെ സംബന്ധിച്ച് അത്ര ശുഭസൂചനയല്ല പ്രധാനമന്ത്രിസ്ഥാനത്തുനിന്നുള്ള ജസ്ററിന്‍ ട്രൂഡോയുടെ പടിയിറക്കം.

Advertisment

പ്രതിപക്ഷത്തുനിന്നും സ്വന്തം പാര്‍ട്ടിക്കുള്ളില്‍നിന്നു പോലും ട്രൂഡോയോടുള്ള എതിര്‍പ്പ് ഇത്രയധികം രൂക്ഷമാകാന്‍ ഒരു കാരണം അദ്ദേഹത്തിന്‍റെ ഉദാരമായ കുടിയേറ്റ നയമായിരുന്നു എന്നതൊരു വസ്തുതയാണ്. പത്ത് വര്‍ഷത്തെ ലിബറല്‍ പാര്‍ട്ടി ഭരണത്തിനു ശേഷം കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പോയ്ലീവര്‍ കനേഡിയന്‍ പ്രധാനമന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്. ഭരണം കിട്ടിയാല്‍ ട്രൂഡോയുടെ കുടിയേറ്റം നയം പൊളിച്ചെഴുതുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച നേതാവാണ് പോയ്ലീവര്‍.

വിദേശ കുടിയേറ്റം ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ ആഘോഷിച്ച ഇമിഗ്രേഷന്‍ നയമായിരുന്നു ട്രൂഡോയുടേത്. 2025 ആകുമ്പോഴേക്കും വിദേശികള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം പെര്‍മനന്‍റ് റെസിഡന്‍സ് പെര്‍മിറ്റുകള്‍ അനുവദിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തോടെ അദ്ദേഹം നടപ്പാക്കിയ കുടിയേറ്റ നയം ഫലപ്രാപ്തിയിലേക്ക് അടുക്കുകയുമായിരുന്നു. രാജ്യത്തെ വിവിധ മേഖലകള്‍ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം, രാജ്യത്തെ പ്രായമേറുന്ന ജനസംഖ്യ എന്നിങ്ങനെയുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കുടിയേറ്റം ഉദാരമാക്കുക മാത്രമാണ് മാര്‍ഗം എന്നതായിരുന്നു ട്രൂഡോയുടെ നിലപാട്.

എന്നാല്‍, ലിബറല്‍ പാര്‍ട്ടി സര്‍ക്കാരിനു കീഴില്‍ കുടിയേറ്റം നിയന്ത്രണാതീതമായെന്നും, രാജ്യത്തിന്‍റെ ഹൗസിങ്ങും ഹെല്‍ത്ത് കെയറും അടക്കമുള്ള പൊതു സേവനങ്ങളില്‍ സമ്മര്‍ദം വര്‍ധിക്കാന്‍ ഇതിടയാക്കിയെന്നും വിമര്‍ശകര്‍ വാദിക്കുന്നു. ക്യാനഡയിലേക്ക് കുടിയേറിയവര്‍ പോലും ഇനി കുടിയേറ്റം നിയന്ത്രിക്കണമെന്നു പറഞ്ഞു തുടങ്ങി.

ട്രൂഡോയുടെ കുടിയേറ്റ നയം ക്യാനഡയുടെ ഇമിഗ്രേഷന്‍ സിസ്ററം തന്നെ തകരാറിലാക്കിയെന്നാണ് പ്രതിപക്ഷ നേതാവ് പിയറി പോയ്ലീവര്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ ശക്തമായ നിയന്ത്രണം നടപ്പാക്കുമെന്നാണ് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുന്നത്. ഹൗസിങ്, ഹെല്‍ത്ത് കെയര്‍, തൊഴില്‍ മേഖലകളിലെ ലഭ്യത അനുസരിച്ച് കുടിയേറ്റത്തിന് ക്വോട്ട സംവിധാനം ഏര്‍പ്പെടുത്താനാണ് പോയ്ലീവര്‍ ആലോചിക്കുന്നത്.

Advertisment