ലില്ലെ : വടക്കന്‍ ഫ്രാന്‍സില്‍ വളർത്തുനായയോടൊപ്പം കാട്ടില്‍ നടക്കാനിറങ്ങിയ ഗര്‍ഭിണിയെ വേട്ടനായ്ക്കള്‍ കടിച്ചുകൊന്നു. പാരിസിന് 90 കിലോമീറ്റര്‍ വടക്കുകിഴക്കു ഭാഗത്തുള്ള വില്ലേര്‍ കോട്ടെറെറ്റ്‌സിലണു സംഭവം. നായ്ക്കള്‍ കടിച്ചുമുറിച്ച ഇരുപത്തിയൊൻപതുകാരിയുടെ മൃതദേഹം ശനിയാഴ്ചയാണു കാട്ടില്‍നിന്നു കണ്ടെത്തിയത്.
തലയ്ക്കും കൈകാലുകള്‍ക്കും ഏറ്റ ആഴത്തിലുള്ള മുറിവില്‍നിന്നു ചോര വാര്‍ന്നാണു യുവതി മരിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മാനിനെ വേട്ടയാടാന്‍ എത്തിയ സംഘത്തിന്റെ പരിശീലനം ലഭിച്ച വേട്ടനായ്ക്കളാണു യുവതിയെ കടിച്ചുകീറിയതെന്നാണു പൊലീസ് നിഗമനം.
അന്വേഷണം ആരംഭിച്ചു. അപകടകാരികളായ നായ്ക്കളെ കാട്ടില്‍ കണ്ടെന്ന് യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു. ഇതിനു ശേഷമായിരുന്നു ആക്രമണം.
സംഭവത്തിനു പിന്നാതെ വേട്ടനായ്ക്കളെ ഉപയോഗിച്ചുള്ള വേട്ടയാടലിന് അധികൃതർ വിലക്ക് ഏര്‍പ്പെടുത്തി. യജമാനന്‍ പറയുന്നത് അനുസരിച്ച് മൃഗങ്ങളെ വേട്ടയാടാന്‍ പരിശീലനം ലഭിച്ച 30,000 വേട്ടനായ്ക്കളാണു ഫ്രാന്‍സില്‍ ഉള്ളത്. ഇവരുടെ ഉടമകളുടെ സംഘടനകളും സജീവമാണ്.