ന്യൂഡൽഹി: സർക്കാർ സർവീസുകളിലെ പ്രമോഷന് പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ സുപ്രീം കോടതിയുടെ താത്കാലിക അനുമതി. പ്രമോഷന് സംവരണം ഏർപ്പെടുത്താനാവുമോയെന്ന വിഷയം നേരത്തെ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട സുപ്രീം കോടതി, തൽസ്ഥിതി തുടരാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഈ ഉത്തരവ് പ്രകാരം പ്രമോഷൻ കാര്യത്തിൽ നടപടിയെടുക്കുന്നതിനു കോടതി തടഞ്ഞിട്ടില്ലെന്നു വ്യക്തമാക്കിയ അവധിക്കാല ബെഞ്ച്, നിയമ പ്രകാരമുള്ള നടപടിയെടുക്കാൻ സർക്കാരിനോടു നിർദേശിക്കുകയായിരുന്നു.
പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് സർക്കാർ സർവീസിലെ പ്രമോഷന് സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രമോഷൻ നടക്കാത്തതിനാൽ നിലവിൽ 14,000ത്തോളം ഒഴിവുകൾ ഉണ്ടെന്നും ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കുന്നതിനാൽ ഒഴിവുകൾ നികത്താനാകുന്നില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ് ജസ്റ്റീസുമാരായ എ.കെ. ഗോയൽ, അശോക് ഭൂഷണ് എന്നിവരുടെ അവധിക്കാല ബെഞ്ചിനു മുന്പാകെ ചൂണ്ടിക്കാട്ടി.
കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടതിനാൽ പ്രമോഷൻ നൽകുന്പോൾ സംവരണം പാലിക്കാൻ സാധിക്കുന്നില്ലെന്നും എഎസ്ജി ബോധിപ്പിച്ചു. എന്നാൽ, ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട കേസിൽ വിശദമായി വാദം കേട്ട് വിധി പുറപ്പെടുവിക്കാനാകില്ലെന്നു വ്യക്തമാക്കിയ രണ്ടംഗ ബെഞ്ച്, പ്രമോഷന് കാര്യങ്ങളിൽ സംവരണം നടപ്പിലാക്കുന്നതിനു കോടതി കേന്ദ്രത്തെ തടഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മറ്റ് ഉത്തരവുകൾ പുറത്തുവരുന്നതു വരെ നിയമ പ്രകാരമുള്ള നടപടികളുമായി കേന്ദ്രത്തിനു മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചു.