New Update
പത്തനംതിട്ട ∙ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ശബരിമല ദര്‍ശനത്തിനെത്തുന്നു. തിങ്കളാഴ്ചയാണ് രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം. ഇതിനായി ഞായറാഴ്ച രാഷ്ട്രപതി കൊച്ചിയിലെത്തും.
രാഷ്ട്രപതിയുടെ സന്ദർശനത്തിനു സൗകര്യം ഒരുക്കാന്‍ ദേവസ്വം ബോർഡും സര്‍ക്കാരും തയ്യാറെടുപ്പുകള്‍ ശക്തമാക്കി . ക്രമീകരണങ്ങൾ വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബുധനാഴ്ച രാവിലെ 10 ന് സെക്രട്ടേറിയറ്റിൽ യോഗം വിളിച്ചു.
രാഷ്ട്രപതിക്കായി പ്രത്യേക ഹെലിപ്പാഡ് ഒരുക്കാനുള്ള തയ്യാറെടുപ്പുകളും ദേവസ്വം ബോർഡ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ നിലയ്ക്കൽ മാത്രമാണ് ഹെലിപ്പാഡുള്ളത്. ഒരേ സമയം 2 ഹെലിക്കോപ്റ്റർ താഴാനുള്ള സൗകര്യമാണ് അവിടെയുള്ളത് .
പാർക്കിങ് ഗ്രൗണ്ട് ടൈലിട്ട് മനോഹരമാക്കിയതിനാൽ അവിടം ഹെലിപ്പാഡായി ഉപയോഗിക്കാം. അവിടെ നിന്ന് റോഡ് മാർഗം പമ്പയിൽ എത്തി പ്രത്യേക ആംബുലൻസിൽ സന്നിധാനത്ത് എത്താം.
സന്നിധാനം പാണ്ടിത്താവളത്തെ വാട്ടർ ടാങ്ക് ഹെലിപ്പാഡായി ഉപയോഗിക്കത്തക്ക വിധമാണ് നിർമിച്ചിട്ടുള്ളത്. ഹെലിക്കോപ്റ്റർ താഴാൻ തടസമായി ഏതാനും മരങ്ങൾ മുറിക്കേണ്ടി വരുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.
1973 ല്‍ വി.വി.ഗിരി രാഷ്ട്രപതിയായിരിക്കെ ദർശനം നടത്തിയ ശേഷം ആദ്യമായാണു ഒരു രാഷ്ട്രപതി ശബരിമലയില്‍ എത്തുന്നത്.