ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഫീല്‍ഡ് അംപയര്‍ വരുത്തിയ പിഴവില്‍ നിരാശ പ്രകടിപ്പിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമ പ്രീതി സിന്റ. പഞ്ചാബ് ടീം ബാറ്റ് ചെയ്യുന്നതിനിടയില്‍ ഉണ്ടായ സംഭവമാണ് പ്രീതിയെ ചൊടുപ്പിച്ചത്. 19-ാം ഓവറില്‍ റണ്ണിനായി പാഞ്ഞ മായങ്ക് അഗര്‍വാള്‍ രണ്ട് തവണ ഓടിയെങ്കിലും അംപയര്‍ ഒരു റണ്‍ മാത്രമേ അനുവദിച്ചൊള്ളു. വിക്കറ്റിനിടെയുള്ള ഓട്ടത്തിനിടയില്‍ താരം ബാറ്റ് ക്രീസില്‍ തൊട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയിയിരുന്നു ഇത്. എന്നാല്‍ ഈ സമയം സാങ്കേതിക സഹായം തേടാതിരുന്നതിനെയാണ് പ്രീതി സിന്റ ചോദ്യം ചെയ്തത്.
കളിയെ മികച്ചതാക്കാന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ പിന്നെ സാങ്കേതികവിദ്യയുടെ പ്രയോജനം എന്താണെന്നാണ് പ്രീതിയുടെ ചോദ്യം. 'ഈ മഹാമാരിയുടെ സമയത്തും ഞാന്‍ വളരെ ആവേശത്തോടെയാണ് ഇവിടേക്ക് യാത്രചെയ്തത്. ആറ് ദിവസം ക്വാറന്റീനിലിരിക്കുകയും അഞ്ച് കോവിഡ് പരിശോധനകള്‍ നടത്തുകയും ചെയ്തു.
ഇതെല്ലാം ഒരു പുഞ്ചിരിയോടെ നേരിട്ടെങ്കിലും ആ ഒരു റണ്‍ നഷ്ടപ്പെടുത്തിയത് എന്നെ ഉലച്ചു. വേണ്ടരീതിയില്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാങ്കേതികവിദ്യ? ബിസിസിഐ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കേണ്ട സമയമായിരിക്കുന്നു. ഇത് എല്ലാവര്‍ഷവും അനുവദിക്കാനാകില്ല', പ്രീതി ട്വീറ്റ് ചെയ്തു.
ജയവും തോല്‍വിയുമെല്ലാം കളിയുടെ സ്പിരിറ്റില്‍ കാണുന്ന ആളാണ് താനെങ്കിലും കളിയെ ഭാവിയില്‍ മെച്ചപ്പെടുത്താന്‍ സാധ്യതയുള്ള നയപരമായ മാറ്റങ്ങള്‍ ആവശ്യപ്പെടേണ്ടത് അനിവാര്യതയാണെന്നും പ്രീതി അഭിപ്രായപ്പെട്ടു.
ഇതേ സംഭവത്തില്‍ മുന്‍ താരം വിരേന്ദര്‍ സേവാഗും എതിര്‍പ്പറിയിച്ചിരുന്നു. അംപയറുടെ തെറ്റായ തീരുമാനമാണ് മത്സരത്തിന്റെ ഫലത്തില്‍ പ്രതിഫലിച്ചതെന്നും അതുകൊണ്ടുതന്നെ ഈ കളിയില്‍ അദ്ദേഹത്തെയാണ് മാന്‍ ഓഫ് ദി മാച്ചായി പ്രഖ്യാപിക്കേണ്ടതെന്നുമാണ് സേവാഗ് പറഞ്ഞത്.
ഡല്‍ഹി-പഞ്ചാബ് പോരാട്ടം നിശ്ചിത ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 157 റണ്‍സാണ് ഇരുടീമുകളും നേടിയത്. ഇതോടെ സൂപ്പര്‍ ഓവറിലേക്ക് കടന്ന മത്സരത്തില്‍ ഡല്‍ഹി വിജയികളാക്കുയായിരുന്നു