ഗുവാഹത്തി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര തിങ്കളാഴ്ച അസമിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍, ബ്രഹ്മപുത്ര നദിയുടെ വടക്കന്‍ തീരത്തെ ജില്ലകളില്‍ അവര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കും. ഗുവാഹത്തിയിലെത്തുന്ന പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രത്തില്‍ പ്രാര്‍ഥന നിര്‍വഹിക്കും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലഖിംപുരിലേക്ക് പറക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച മേഖലയാണ് അസമിലെ വടക്കന്‍ ഭാഗങ്ങള്‍. 2019ല്‍ സി.എ.എക്കെതിരെ ഇവിടെ രണ്ടുമാസം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ അരേങ്ങറിയിരുന്നു. എന്നാല്‍, ജനവികാരം സര്‍ക്കാറിനെതിരായതോടെ നിരവധി വികസന പദ്ധതികളാണ് ബി.ജെ.പി ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായ മൂന്ന് സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി അസമിലെത്തുന്നത്. ലഖിംപുര്‍, ബിഹ്പുരിയ, ബിസ്വനഥ്, തേസ്പൂര്‍ എന്നീ നാല് നിയമസഭ മണ്ഡലങ്ങളില്‍ ഇവര്‍ പ്രചാരണം നടത്തും. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുകയും പ്രതിഷേധ റാലിക്ക് നേതൃത്വം നല്‍കുകയും ചെയ്യും. കൂടാതെ ബിശ്വനാഥിലെ സാധരി ടീ എസ്റ്റേറ്റിലെ വനിതാ തേയില തൊഴിലാളികളുമായി ആശയവിനിമയം നടത്തും.
രാഹുല്‍ ഗാന്ധിയും ഫെബ്രുവരിയില്‍ അസമിലെത്തിയിരുന്നു. അദ്ദേഹം സി.എ.എ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി കാമ്ബയിന് തുടക്കമിട്ടിരുന്നു. ഗാമോസ എന്ന അസാമീസ് പരമ്ബരാഗത തുണിയില്‍ ഒപ്പിട്ട് അയക്കാന്‍ രാഹുല്‍ ആളുകളോട് ആവശ്യപ്പെട്ടു. ഇതിന് വടക്കന്‍ അസമിലെ ആളുകളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്.
അതേസമയം, ഫെബ്രുവരിയില്‍ മാത്രം മൂന്നുതവണയാണ് പ്രധാനമന്ത്രി നേരന്ദ്ര മോദി അസമിലെത്തിയത്. രണ്ട് മെഡിക്കല്‍ കോളജുകളുടെയും രണ്ട് എന്‍ജിനീയറിങ് കോളജുകളുടെയും ശിലാസ്ഥാപനം അദ്ദേഹം നിര്‍വഹിച്ചു. 1.6 ലക്ഷത്തിലധികം തദ്ദേശവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുകയും ചെയ്തു.