ലക്നോ: തന്നോട് അപമര്യാദയായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവച്ചു. കത്ത് നേതൃത്വത്തിന് കൈമാറിയെന്നാണ് റിപ്പോർട്ട്. ട്വിറ്ററിൽ നിന്ന് കോൺഗ്രസ് വക്താവ് എന്ന വിശേഷവും പ്രിയങ്ക ഒഴിവാക്കി. എന്നാൽ രാജി സംബന്ധിച്ച പരസ്യ പ്രഖ്യാപനം പ്രിയങ്ക നടത്തിയിട്ടില്ല.
ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ മഥുരയിൽ വാർത്താ സമ്മേളനത്തിനിടെ ചില പ്രാദേശിക നേതാക്കൾ പ്രിയങ്കയോട് അപമര്യാദയോടെ പെരുമാറുകയായിരുന്നു. അവർ തനിക്കെതിരേ അശ്ലീല പരാമർശം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പ്രിയങ്കയുടെ പരാതി.
ആരോപണ വിധേയരായവരെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തന്നോടു ആലോചിക്കാതെ പ്രവർത്തകരെ പാർട്ടി തിരിച്ചെടുത്തുവെന്നും പ്രിയങ്ക പരാതിപ്പെടുന്നു.
കോണ്‍ഗ്രസിനുള്ളിൽ ഗുണ്ടകൾക്കാണോ പ്രാധാന്യമെന്ന് പാർട്ടിയോടു പ്രിയങ്കയുടെ ചോദിച്ചിരുന്നു. പാർട്ടിയിൽ അവർ നൽകിയ വിയർപ്പിന്റെയും രക്തത്തിന്റെയും പേരിൽ മാത്രം അവരെ തിരിച്ചെടുത്തതിൽ കടുത്ത ദുഃഖമുണ്ട്. തനിക്കെതിരേ അശ്ലീല പരാമർശം നടത്തിയവരെ മാറ്റി നിർത്താൻ പോലും തയാറാകാത്തത് അങ്ങേയറ്റം സങ്കടകരമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു.