ന്യൂഡൽഹി: തന്നോട് അപമര്യാദയായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക അതൃപ്തിയറിയിച്ചത്. കോൺഗ്രസിൽ ഗുണ്ടകൾക്കാണോ പ്രാധാന്യമെന്നും പ്രിയങ്ക ചോദിച്ചു.
പാർട്ടിയിൽ അവർ നൽകിയ വിയർപ്പിൻെറയും രക്തത്തിൻെറയും പേരിൽ അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു:ഖമുണ്ടെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. പാർട്ടിക്കായി തനിക്ക് നിരവധി വിമർശനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയവരെ മാറ്റി നിർത്താൻ പോലും തയാറാവില്ലെന്നത് സങ്കടകരമാണെന്നും പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി.
ഏതാനും ദിവസം മുമ്പ് യുപിയിലെ മഥുരയിൽ വാർത്താ സമ്മേളനത്തിനിടെയാണ് പ്രാദേശിക നേതാക്കൾ കോൺഗ്രസ് വക്താവായ പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയത്. പ്രിയങ്കയെ അധിക്ഷേപിക്കുകയും അശ്ലീല പരാമർശം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പ്രിയങ്ക പരാതിപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ നേതാക്കളെ യുപി കോൺഗ്രസ് നേതൃത്വം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇവരെ പാർട്ടിയിൽ തിരിച്ചെടുക്കുകയായിരുന്നു. ഈ നടപടിയെ വിമർശിച്ചാണ് കോൺഗ്രസ് വക്താവ് രംഗത്തെത്തിയത്. ഉത്തർപ്രദേശിൻെറ ചുമതലയുള്ള ജോതിരാദിത്യ സിന്ധ്യയുടെ ഇടപ്പെടലിനെ തുടർന്നാണ് പ്രിയങ്ക ചതുർവേദി പരാതി നൽകി പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.