ന്യൂഡൽഹി ∙ യുപിയുടെ കിഴക്കന്‍ മേഖലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കാ ഗാന്ധിക്ക് പാർട്ടി ആസ്ഥാനത്ത് അനുവദിച്ചിരിക്കുന്നത് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഓഫിസ് മുറിയുടെ തൊട്ടുസമീപമുള്ള മുറി. സോണിയ ഗാന്ധി അധ്യക്ഷയായിരുന്നപ്പോൾ രാഹുൽ ഗാന്ധി ഉപയോഗിച്ചിരുന്ന മുറിയാണിത്.
രാഹുൽ, ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുമായി യുപി പ്രചാരണം സംബന്ധിച്ചു കഴിഞ്ഞ ദിവസം പ്രിയങ്ക ചർച്ച നടത്തിയിരുന്നു. പ്രിയങ്കയെ യുപിക്കു പുറത്തും പ്രചരണത്തിനിറക്കണമെന്നു ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഇന്നലെ രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
ഇന്ദിരാ ഗാന്ധിയെ ആരാധിക്കുന്ന സംസ്ഥാനത്ത് പ്രിയങ്കയുടെ സാന്നിധ്യം പാർട്ടിക്ക് ഊർജം പകരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലും പ്രിയങ്കയെ പ്രചരണത്തിനിറക്കണമെന്നു കെപിസിസി ആവശ്യപ്പെട്ടിരുന്നു.
നാളെ രാഹുലിന്റെ അധ്യക്ഷതയിൽ ചേരുന്ന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കുന്നുണ്ട് . അതിനു ശേഷമാകും പ്രിയങ്ക യുപിയിലേയ്ക്ക് പോകുക . പ്രചാരണത്തിന്റെ ഭാഗമായി പ്രയാഗ്‌രാജിലെ കുംഭമേളയിൽ പ്രിയങ്ക പങ്കെടുക്കണമെന്നു പാർട്ടിയുടെ യുപി ഘടകത്തിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. രാഹുലും പ്രിയങ്കയും ഒന്നിച്ചുള്ള റോഡ് ഷോയും പരിഗണനയിലുണ്ട്.
പാർട്ടിയുടെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രിയങ്ക ഗാന്ധിക്കു ദേശീയ പ്രാധാന്യമുള്ള റോൾ ആണു നൽകിയിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു . യുപിയിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക ഭാരിച്ച ചുമതലയാണ്. ഏൽപിക്കുന്ന ദൗത്യത്തിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ ദൗത്യങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു .
രാവിലെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെ എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ ചോദ്യം ചെയ്യാനായി വിളിച്ചിടത്ത് ഭര്‍ത്താവിനൊപ്പം പ്രിയങ്കയും എത്തിയിരുന്നു. ഇതോടെ ഉദ്യോഗസ്ഥന്‍മാര്‍ സമ്മര്‍ദത്തിലായി. താന്‍ കേസില്‍ ഭര്‍ത്താവിനൊപ്പം തന്നെയെന്നാണ് അതിനര്‍ഥമെന്നും അവര്‍ പറഞ്ഞു.