കണ്ണൂര്‍: ഇരിക്കൂറിൽ സജീവ് ജോസഫിന് സീറ്റ് നൽകിയതിനെ ചൊല്ലി ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യു രാജിവെച്ചു. 5 കെ.പി.സി.സി അംഗങ്ങളും 22 ഡി.സി.സി അംഗങ്ങളും രാജിവെച്ചു. 13 മണ്ഡലം പ്രസിഡണ്ടുമാരും രാജിവെച്ചു.
കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ എം.പി.മുരളി, ചന്ദ്രൻ തില്ലങ്കേരി, കെ.വി.ഫിലോമിന, വി.എൻ.ജയരാജ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, കെപിസിസി അംഗങ്ങളായ തോമസ് വക്കത്താനം, എൻ.പി.ശ്രീധരൻ, ചാക്കോ പാലക്കലോടി എന്നിവർ രാജിവച്ചു.
ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന ഒരു മണ്ഡലത്തിലും പ്രചാരണ പ്രവർത്തനം നടത്തില്ലെന്നും നേതാക്കൾ പറഞ്ഞു. ശ്രീകണ്ഠാപുരത്ത് സജീവ് ജോസഫ് അനുകൂലിയെ എ ഗ്രൂപ്പുകാർ മർദിച്ചു. ഇരിക്കൂറിലെ സ്ഥാനാർഥി നിർണയം പുനഃപരിശോധിക്കണമെന്നു കെ.സി.ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. വിജയസാധ്യത പരിഗണിക്കണം. പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.