കോടികൾ കളക്ഷൻ നേടി മുന്നേറുമ്പോഴും വിജയ്‌യുടെ സർക്കാരിനെ വിവാദങ്ങളും വിടാതെ പിന്തുടരുന്നു.നടനെതിരെ വ്യക്തിപരമായാണ് ഉയരുന്ന വിമർശങ്ങൾ ഏറെയും. വിജയിൽ നിന്ന് ഇത്തരം നീക്കങ്ങൾ പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞുകൊണ്ടാണ് രണ്ടു മന്ത്രിമാർ രംഗത്തെത്തിയത്.ചിത്രത്തിലെ രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ നടനെ അത് ദോഷകരമായി ബാധിക്കുമെന്നുമുള്ള മന്ത്രി കടമ്പൂര്‍ സി രാജയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിയമമന്ത്രി സി.വി ഷണ്‍മുഖനും രംഗത്തെത്തിയിരിക്കുകയാണ്.
വിജയ്- മുരുകദോസ് ചിത്രം നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്ന് ഷണ്‍മുഖന്‍ അഭിപ്രായപ്പെട്ടു. ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനമാണ് ഇതെന്നും മന്ത്രി പറഞ്ഞു. 2017ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം മെര്‍സലിനെതിരെ ഇത്തരത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. വിജയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും നീക്കമുണ്ട്.
അതേസമയം, തീയേറ്ററുകളിലെത്തി രണ്ടാം ദിവസം തന്നെ വിജയ് ചിത്രം സര്‍ക്കാര്‍ 100 കോടി നേടിയതായി റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റായ എ2 സ്റ്റുഡിയോ ആണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. വിജയ് യുടെ ആറാമത്തെ 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വേഗത്തില്‍ 100 കോടി സ്വന്തമാക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും സര്‍ക്കാറിനുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന സര്‍ക്കാര്‍, സംവിധാനം ചെയ്തത് എ.ആര്‍ മുരകദോസ് ആണ്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരാണ് മറ്റു താരങ്ങള്‍.