കൊച്ചി: കടമ്പ്രയാർ മലിനീകരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള വെല്ലുവിളികൾക്ക് ചൊവ്വാഴ്ച മറുപടി നല്‍കുമെന്ന് പി ടി തോമസ് എംഎല്‍എ.
50 കോടി പോലെ വൻ തുക ഇനാം പ്രഖ്യാപിക്കുമ്പോൾ അതേക്കുറിച്ച് പൊതുസമൂഹത്തിന് വിശ്വാസ്യതയുണ്ടാക്കുന്നതിനായി എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ള മാന്യത ബന്ധപ്പെട്ടവർ കാണിക്കേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പി ടി തോമസ് താൻ വെല്ലുവിളി സ്വീകരിച്ച വിവരം വ്യക്തമാക്കിയത്.
വസ്തുതാപരമായ മറുപടിക്ക് ശേഷം തുക ലഭിക്കുമ്പോൾ അത് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് മൊബൈൽ വാങ്ങുന്നതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പിടി ഉന്നയിച്ച ആരോപണങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തെളിയിച്ചാല്‍ 50 കോടി രൂപ നല്‍കാമെന്ന് കിറ്റെക്സ് മാനേജിങ് ഡയറക്ടറും ട്വന്റി 20 പ്രസിഡന്റുമായ സാബു എം ജേക്കബ് പറഞ്ഞിരുന്നു.
2010-12 കാലയളവില്‍ തിരുപ്പൂരില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ട് അടച്ചു പൂട്ടിയ 150ഓളം ബ്ലീച്ചിംഗ്, ഡ്രൈയിംഗ് യൂണിറ്റുകളില്‍ നാലെണ്ണം കിറ്റെക്സിന്റേതാണെന്നും ഇവ പിന്നീട് കിഴക്കമ്പലത്ത് കൊണ്ടുവന്ന് സ്ഥാപിക്കുകയും, അതില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ഒഴുക്കി കടമ്പ്രയാര്‍ മലിനമാക്കുന്നു എന്നുമായിരുന്നു പി ടി തോമസിന്റെ ആരോപണം.
ആദ്യം നിയമസഭയിലും പിന്നീട് പുറത്തും പിടി തോമസ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു