ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ജെയ്ഷെ മുഹമ്മദ് ഭീകരവാദിയുടെ ചാവേർ ആക്രമണത്തിൽ വീരമൃത്യു വരിച്ചത് 16 സംസ്ഥാനങ്ങളിൽ നിന്നുള്ള സിആർപിഎഫ് സൈനികർ. ആകെ 41 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണമുള്ളത്. കൊല്ലപ്പെട്ടവരിൽ കൂടുതലും ഉത്തർപ്രദേശിൽ നിന്നുള്ള സൈനികരാണ്. കൊല്ലപ്പെട്ടവരിൽ 12 പേരും യുപിയിൽ നിന്നുള്ളവരാണ്.
രാജസ്ഥാനിൽ നിന്നുള്ള അഞ്ച് സൈനികരും പഞ്ചാബില്‍ നിന്നുള്ള നാല് സൈനികരും ഉത്തരാഖണ്ഡിൽ നിന്നുള്ള മൂന്ന് സൈനികരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബിഹാർ, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ രണ്ട് സൈനികർ വീതമാണ് കൊല്ലപ്പെട്ടത്.
കേരളം, അസം, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സൈനികനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതിൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു സൈനികനെയും പശ്ചിമബംഗാളിൽ നിന്നുള്ള മറ്റൊരു സൈനികനെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല