മുംബൈ : ബ്രയിന്‍ ട്യൂമര്‍ വന്ന് മരിച്ച 27 കാരൻ രണ്ട് വർഷങ്ങൾക്ക് ശേഷം ഇരട്ടക്കുട്ടികളുടെ അച്ഛനായി. 27ാം വയസില്‍ ബ്രയിന്‍ ട്യൂമര്‍ വന്ന്‍ മകന്‍ മരിച്ചപ്പോള്‍ മകനെ പിരിഞ്ഞിരിക്കാന്‍ കഴിയാതിരുന്ന അമ്മ മകന്‍റെ ബീജം ശേഖരിച്ചു വച്ച് വാടക ഗര്‍ഭ പാത്രത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുകയായിരുന്നു.
അത് സഫലമായെന്നു മാത്രമല്ല , കിട്ടിയത് ഇരട്ടകുട്ടികളെയുമാണ് . പുനെയിലാണ് സംഭവം. 27ാം വയസില്‍ ബ്രയിന്‍ ട്യൂമര്‍ വന്നാണ് പൂനെ സ്വദേശിയായ പ്രതമേഷ് മരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞുങ്ങളുടെ ജനനം. രോഗാവസ്ഥയിലായ സമയത്ത് യുവാവിന്റെ ബീജത്തെ ഐവിഎഫ് ചികിത്സയിലൂടെ വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു.
അങ്ങനെയാണ് പ്രതമേഷ് മരണാനന്തരം ഒരച്ഛനാകുന്നതും 48കാരിയായ അമ്മ രാജശ്രീ രണ്ട് വർഷങ്ങൾക്ക് ശേഷം പ്രിയപ്പെട്ട മകന്റെ കുഞ്ഞിന് അമ്മൂമ്മയാകുന്നതും .
രോഗം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് മകന് ബ്രയിന്‍ ട്യൂമറാണെന്ന് കുടുംബം തിരിച്ചറിയുന്നത്. യാതൊരു ചികിത്സയും ഫലം കാണാത്ത വിധത്തില്‍ രോഗം മൂര്‍ഛിച്ചിരുന്നു. മകനോടുള്ള അമ്മയുടെ സ്നേഹം മനസിലായ ആശുപത്രി അധികൃതരാണ് പ്രതമേഷിന്റെ ബീജം സൂക്ഷിച്ചുവെക്കാമെന്നും അങ്ങനെ മകനിലൂടെയുള്ള കുഞ്ഞിനെ കാണാമെന്നും രാജശ്രീയോട് നിര്‍ദേശിച്ചത്.
അങ്ങനെയെങ്കിലും തന്റെ മകന്റെ ഓര്‍മകളെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആ അമ്മ. അങ്ങനെ സൂക്ഷിച്ചുവെച്ച ബീജങ്ങള്‍ക്ക് ഐവിഎഫിലൂടെ പുതുജീവന്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ രാജശ്രീക്കൊപ്പം നിന്നു.
ആദ്യം മകന്റെ കുഞ്ഞിനെ സ്വന്തം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. പ്രായം തടസമായതിനാല്‍ അത് സഫലമായില്ല. തുടര്‍ന്ന് കുടുംബത്തിലെ അകന്ന ബന്ധു ഗര്‍ഭം ധരിക്കാമെന്ന സമ്മതത്തോടെ രാജശ്രീയെ സമീപിച്ചു. അങ്ങനെ അവരുടെ കാരുണ്യത്താല്‍ മറ്റൊരു ഗര്‍ഭപാത്രത്തില്‍ പ്രതമേഷിന്റെ ജീവന് തുടര്‍ച്ചയുണ്ടാവുകയായിരുന്നു.
ആ സന്തോഷം ഇരട്ടിയാക്കാന്‍ ഇരട്ട കുഞ്ഞുങ്ങളെയാണ് കുടുംബത്തിന് ദൈവം സമ്മാനിച്ചത്. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ആണ്‍കുട്ടിക്ക് രാജശ്രീ മകന്റെ പേരിട്ടു. പ്രതമേഷ്. പെണ്‍കുട്ടിക്ക് പ്രീഷയെന്നും. ദൈവത്തിന്റെ സമ്മാനമെന്നാണ് പ്രീഷയുടെ അര്‍ഥം.
‘ഞാനും മകനും തമ്മില്‍ വളരെ അടുത്ത കൂട്ടുകാരെ പോലെയായിരുന്നു. ജര്‍മനിയില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കാനൊരുങ്ങുമ്പോഴാണ് അവന് രോഗം സ്ഥിരീകരിക്കുന്നത്. കീമോതെറാപ്പിയും റേഡിയേഷനും ആരംഭിക്കുന്നതിന് മുമ്പ് അവന്റെ ബീജങ്ങള്‍ സൂക്ഷിക്കാമെന്ന നിര്‍ദേശം ഡോക്ടര്‍മാരാണ് മുന്നോട്ടുവെക്കുന്നത്. പ്രതമേഷ് അതിന് സമ്മതം മൂളി’, രാജശ്രീ പറയുന്നു.
അമ്മ രാജശ്രീയെയും സഹോദരി ധ്യാന ശ്രീയെയും ആണ് മരണാനന്തരം ബീജമുപയോഗിക്കാന്‍ അവകാശപ്പെടുത്തിയിരുന്നത്. അപ്പോഴും മരിച്ചു പ്രതമേഷിനെ വീണ്ടെടുക്കാമെന്ന സ്വപ്നതുല്യമായ അവസ്ഥയിലെത്തുമെന്ന് അവരാരും പ്രതീക്ഷിച്ചതേയില്ല. 2016ലാണ് പ്രതമേഷിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. സെപ്റ്റംബറില്‍ അവന്‍ മരിക്കുകയും ചെയ്തു.