2012 ഡിസംബര്‍ 16 ന് നടന്ന ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാലുപ്രതികളില്‍ ഒരാളാണ് അക്ഷയ് സിങ് ഠാക്കറെന്നും ഇയാളെ വധശിക്ഷക്ക് വിധിച്ചിരിക്കുകയാണെന്നും വിവാഹമോചന ഹര്‍ജിയില്‍ പുനിത പറയുന്നു.

ബിഹാറിലെ ഔറംഗാബാദിലെ ലഹാങ് കര്‍മ ഗ്രാമത്തിലെ വാസിയാണ് അക്ഷയ് കുമാര്‍ സിങ്. നാലുപ്രതികളില്‍ മുകേഷ്, പവന്‍, വിനയ് എന്നിവര്‍ കുടുംബാഗങ്ങളുമായി മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു. അക്ഷയുടെ കുടുംബാംഗങ്ങളോട് വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി അവസാനമായി കാണാനുള്ള ദിവസം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ കത്തയച്ചിട്ടുണ്ട്.

പ്രതികളെ മാര്‍ച്ച് 20-ന് രാവിലെ അഞ്ചരയ്ക്ക് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റാനാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കുടുംബകോടതി കേസ് പരിഗണിച്ചാല്‍ ഈ ഹര്‍ജ്ജിയില്‍ തീര്‍പ്പാകും വരെ വധശിക്ഷ നീട്ടി വയ്ക്കാന്‍ പ്രതി ആവശ്യപ്പെടും. അതനുവധിച്ചാല്‍ ഒരേ കേസിലെ പ്രതികള്‍ എന്ന നിലയില്‍ മറ്റുള്ളവരുടെ ശിക്ഷയും മരവിപ്പിക്കും. ഇതാണ് പ്രതികള്‍ ലക്ഷ്യം വയ്ക്കുന്നത് .

എന്നാല്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ മൂന്ന് പ്രതികള്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐ.സി.ജെ.) സമീപിച്ചിരുന്നു. വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ സിങ് എന്നീ പ്രതികളാണ് അഡ്വ. എ.പി. സിങ് വഴി ഐ.സി.ജെ.യെ സമീപിച്ചത്. കേസില്‍ നീതിയുക്തമായ വിചാരണ നടന്നിട്ടില്ലെന്ന് പരാതിയില്‍ ആരോപിച്ചു.