മലപ്പുറം: പി.വി. അൻവർ എംഎല്‍എയ്ക്കെതിരായ 50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ട് ഹൈക്കോടതി. ഒരു മാസത്തിനകം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കണമെന്ന് ഡിജിപിക്ക് നിർദ്ദേശം നൽകി.
രാഷ്ട്രീയസമ്മർദം മൂലം മഞ്ചേരി പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. മഞ്ചേരി സി.ഐയിൽ നിന്നാണ് കേസ് ക്രൈംബ്രാഞ്ച് സി.ഐ.ഡിക്ക് കൈമാറിയത്. ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി. അൻവർ എം.എൽ.എ. അരക്കോടി തട്ടിയെന്നാണ് കേസ്.