ദോഹ: കഴിഞ്ഞകാല സംസ്ക്കാരങ്ങളുടെയും സംസ്കൃതിയുടെയും പ്രതലങ്ങളെ വിശകലനം ചെയ്തുകൊണ്ട് പുതിയതലമുറയെ പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫസർ കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അഭിപ്രായപ്പെട്ടു. ചരിത്രം,ധിഷണ,സിദ്ധാന്തം എന്നിവയിലൂന്നിയുള്ള വിശകലനവും പഠനവും യഥാർത്ഥ സംസ്കൃതിയുടെ വീണ്ടെടുപ്പിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ കെ.എം.സി.സി. സംസ്ഥാന സമിതിക്ക് കീഴിലുള്ള ‘ധിഷണ’യുടെ ലോഗോ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധിഷണ ചെയർമാൻ ചേലാട്ട് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം.ബഷീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിദ്ധീഖലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ധിഷണയുടെ കീഴിൽ ആരംഭിക്കുന്ന ഗവേഷണവും പഠനവും പദ്ധതിയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. താഹിറിന് ആദ്യ അംഗത്വം നൽകി. സംസ്ഥാന സെക്രട്ടരി കോയ കോടങ്ങാട്ട് പദ്ധതി വിശദീകരിച്ചു.
സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദലി, കോഴിക്കോട് ജില്ലാ ലീഗ് സെക്രട്ടരി കെ.കെ.വി.യൂസുഫ്, കൊടുവള്ളി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എ.പി.മജീദ് മാസ്റ്റർ, മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടരി കെ.കെ.എ.ഖാദർ, യൂത്ത് ലീഗ് പ്രസിഡണ്ട് നസീഫ് ആശംസകൾ നേർന്നു. ആബിദീൻ തങ്ങൾ ഖിറാഅത്ത് നടത്തി. ധിഷണ കൺവീനർ എം.എ.നാസർ കൈതക്കാട് സ്വാഗതവും വൈസ് ചെയർമാൻ ഇ.എ.നാസർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായ ടി.ടി.കുഞ്ഞമ്മദ്, ജാഫർ വാണിമേൽ, മൊയ്തീൻ കുട്ടി പട്ടാമ്പി,നവാസ് കോട്ടക്കൽ, മുസമ്മിൽ വടകര, സലീം എളായി, നൌഷാദ് മാങ്കടവ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കെ.എം.സി.സി.അംഗങ്ങളിൽ രാഷ്ട്രീയ അവബോധം വളർത്തുന്നതിനു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിയിലൂടെ ഗഹനമായ രാഷ്ട്രീയ അറിവ് സാധ്യമാക്കും. ധൈഷണികമായ ഇടപെടൽ നടത്തുക, വായനാശീലം വർദ്ധിപ്പിക്കാനുതകുന്ന സൌകര്യങ്ങൾ ഏർപ്പെടുത്തുക, ധൈഷണിക മേഖലകളിൽ മുദ്രപതിപ്പിച്ചവരെ ആദരിക്കുക തുടങ്ങിയവയും ധിഷണ ലക്ഷ്യമിടുന്നു.