ദോഹ: ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ അതതു രാജ്യത്തു തന്നെ പൂര്‍ത്തിയാക്കാവുന്ന ഖത്തര്‍ വിസ സേവനകേന്ദ്രം 12നു ശ്രീലങ്കയില്‍ തുറക്കും. ശ്രീലങ്കയ്ക്കു പിന്നാലെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, തുനീസിയ, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ആദ്യഘട്ടങ്ങളില്‍ കേന്ദ്രങ്ങള്‍ തുറക്കും.
തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കല്‍ എന്നീ കാര്യങ്ങള്‍ അതതു രാജ്യത്തുതന്നെ പൂര്‍ത്തിയാക്കുന്നതാണു പദ്ധതി. സിംഗപ്പൂര്‍ ആസ്ഥാനമായ ബയോമെറ്റ് എന്ന സ്ഥാപനവുമായി ഇതു സംബന്ധിച്ചു ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ധാരണയിലെത്തിയിരുന്നു.
ഖത്തറിലേക്കു തൊഴില്‍ വിസ ലഭിക്കുന്നവര്‍ക്കു മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവരശേഖരണം, വിരലടയാള ശേഖരണം, കരാര്‍ ഒപ്പുവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ കേന്ദ്രങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാം. ഖത്തറിലെത്തിയതിനുശേഷം പരിശോധനകളില്‍ പരാജയപ്പെട്ടു നാട്ടിലേക്കു മടങ്ങേണ്ട സാഹചര്യം ഇതുമൂലം ഒഴിവാകും. തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും ഒരേ സമയം പ്രയോജനകരമാകുന്ന തരത്തിലാണു പദ്ധതി നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വീസസ് വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മുഹന്നദി പറഞ്ഞു.
കേരളത്തിൽ കൊച്ചിയിലാണ് ഖത്തർ വിസ സെന്റർ ആരംഭിക്കുന്നത്. നവിരവധി പ്രവാസി മലയാളികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. വിസ സെന്ററുകൾ യാഥാർഥ്യമാകുന്നതോടെ കോൺട്രാക്റ്റ് ഉൾപ്പടെ ലഭിച്ച ശേഷം ഖത്തറിൽ എത്തി പിന്നീട് മെഡിക്കൽ പരിശോധന ഉൾപ്പടെ നടത്തേണ്ട അവസ്ഥയുണ്ടായിരുന്നു.ഇതിന് പുറമെ വെരിഫിക്കേഷൻ ഉൾപ്പടെയുള്ള ഏതെങ്കിലും പ്രോസസിൽ പരാജയപ്പെട്ടാൽ നാട്ടിലേക്ക് മടങ്ങുകയും വേണം. എന്നാൽ കൂടുതൽ വിസ സെന്ററുകള് യാഥാർഥ്യമാകുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവായി കിട്ടും.മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് ഫിംഗർ പ്രിന്റ് പരിശോധന ഉൾപ്പടെ നടത്തേണ്ടത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ ക്യൂ കൂടിയാകുമ്പോൾ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട അവസ്ഥയുമുണ്ടായിരുന്നു.
നാട്ടിൽ തന്നെ സെന്ററുകൾ തുടങ്ങുമ്പോൾ സർട്ടിഫിക്കറ്റ് പരിശോധന ഉൾപ്പെടയുള്ള കാര്യങ്ങൾ വേഗത്തിലാക്കാനും പോരായ്മകളോ തിരുത്തലോ ഉണ്ടെങ്കിൽ യാത്രയ്ക്ക് മുൻപ് ശരിയാക്കാനും അവസരം ലഭിക്കും എന്നത് സെന്ററുകളുടെ ഗുണമാണ്.കൊച്ചിക്ക് പുറമെ മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, ലഖ്‌നൗ എന്നീ നഗരങ്ങളിലും വിസ സെന്ററുകൾ ആരംഭിക്കുന്നുണ്ട്.
കൊച്ചിയുള്‍പ്പെടെ ഏഴിടങ്ങളില്‍ ഒരുമിച്ചാണ് വിസ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇതോടെ ഖത്തറില്‍ ജോലി നോക്കുന്നവര്‍ക്കുള്ള മുഴുവന്‍ വിസാ നടപടിക്രമങ്ങളും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസ സേവനകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. ഖത്തറിലേക്കുള്ള തൊഴില്‍ വിസാ നടപടിക്രമങ്ങള്‍ പൂര്‍ണമായും അതത് രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തീകരിക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യയില്‍ കൊച്ചിയുള്‍പ്പെടെ ഏഴ് സേവനകേന്ദ്രങ്ങളാണുണ്ടാവുക.