റിയാദ് : കോവിഡ് കാലത്ത് തിരിച്ചു വരുന്ന പ്രവാസികൾ 7 ദിവസത്തെ ക്വാറന്റൈൻ ചെലവ് വഹിക്കണമെന്ന തീരുമാനം അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ രഹിതവുമാണെന്ന് റിയാദ് ലീഗൽ റൈറ്സ് കെഎംസിസി അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് ഏറ്റവുമധികം ദുരിതം പേറുന്നവരാണ് പ്രവാസികൾ. പ്രവാസലോകത്തെ നിലവിലെ സാഹചര്യം മനസ്സിലാകാതെയുള്ള ഗവണ്മെന്റ് നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
നാടണയാൻ വരുന്നവരിൽ നല്ലൊരു ശതമാനവും സാമ്പത്തിക ശേഷി ഉള്ളവരല്ല.സംഘടനകളും , വ്യക്തികളും നൽകുന്ന ടിക്കറ്റിന്മേലാണ് പലരും നാട്ടിലേക്കെത്തുന്നത്. യാത്രക്ക് തയ്യാറായി കാത്തിരിക്കുന്നവരിൽ ബഹുഭൂരിഭാഗവും വരുമാനമില്ലാതെ കഴിയുന്നവരാണ്. ക്വാറന്റൈൻ ചെലവ് വഹിക്കണമെങ്കിൽ വേറെ ലോൺ എടുക്കേണ്ടുന്ന അവസ്ഥയാണുള്ളത്. ഇതിലും ഭേദം പ്രവാസികൾ ഇങ്ങോട്ടു വരേണ്ടതില്ല എന്ന് തുറന്നു പറയുന്നതാണ്.
പ്രവാസ ലോകത്ത് ഇരുന്നൂറോളം മലയാളികൾ മരണപെട്ടിട്ടും , അവർക്ക് യാതൊരു സഹായങ്ങളും ചെയ്യാതെ ഇത്തരം നടപടികൾ കൊണ്ട് വരുന്നത് മനുഷ്യത്വ വിരുദ്ധമായ നടപടിയാണ്. കേരളത്തെ ഇന്നത്തെ അവസ്ഥയിൽ എത്തിക്കുന്നതിൽ കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെ പ്രവാസി സമൂഹം ഒഴുക്കിയ വിയർപ്പും , കഠിനാധ്വാനവും , സമർപ്പണവും എത്ര വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് ഭരണകൂടം കണ്ണ് തുറന്ന് മനസ്സിലാക്കണം.
പ്രവാസികളെ ദ്രോഹിക്കുന്ന ഈ നിലപാട് ഗവണ്മെന്റ് തിരുത്തണമെന്നും റിയാദ് കെഎംസിസി ലീഗൽ റൈറ്സ് ഭാരവാഹികളായ സിദീഖ് തുവ്വൂർ, വി . കെ. റഫീഖ് ഹസൻ വെട്ടത്തൂർ,ഷാഹിദ് മാസ്റ്റർ, സി. കെ. അബ്ദുൽ മജീദ്, ജാബിർ, റഫീഖ് വലന്പൂർ, മുത്തു കട്ടുപ്പാറ, സുഹൈൽ കൊടുവള്ളി , ഷഫീക് കൂടാളി, എന്നിവർ ആവശ്യപ്പെട്ടു.