വാഷിങ്ടൺ: മൂന്ന് കുഞ്ഞ് മക്കളെ ശ്വാസംമുട്ടിച്ച് കൊന്ന അമ്മ അറസ്റ്റില്‍. അമേരിക്കയിലെ അരിസോണയില്‍ 22കാരിയായ റേച്ചല്‍ ഹെന്റിയാണ് അറസ്റ്റിലായത്. റേച്ചല്‍ ഹെന്റിയുടെ ഫീനിക്‌സിലെ വീട്ടില്‍ പൊലീസ് എത്തുമ്പോള്‍ മൂന്നും രണ്ടും വയസുള്ള കുട്ടികളും 7 മാസം പ്രായമുള്ള കൈക്കുഞ്ഞും സോഫയില്‍ ഉറങ്ങുന്ന പോലെ കിടക്കുകയായിരുന്നു.
പരിശോധിച്ചപ്പോള്‍ പൊലീസിന് അപകടം മണത്തു. കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകാതെ അമ്മ 22 കാരി റേച്ചല്‍ ഹെന്റിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടില്‍ കുട്ടികളുടെ അച്ഛനും മറ്റൊരു ബന്ധുവുമുണ്ടായിരുന്നു. ഇരുവരെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു.
റേച്ചലിന്റെ ലഹരി ഉപയോഗത്തിന്റെ പേരില്‍ കുട്ടികളെ നേരത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കുട്ടികളെ അപകടപ്പെടുത്തിയതായി സമ്മതിച്ച റേച്ചല്‍ കൂട്ടക്കൊലയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.
കുട്ടികളെ ഓരോരുത്തരായി ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു എന്നാണ് കുറ്റസമ്മതം. രണ്ട് വയസുകാരി മകളെയാണ് ആദ്യം കൊന്നത്. ഇത് തടയാനായി മൂന്ന് വയസുള്ള മൂത്ത മകന്‍ ശ്രമിച്ചെന്നും റേച്ചല്‍ പറയുന്നു. ഏഴ് മാസം പ്രായമുള്ള മകള്‍ക്ക് കുപ്പിയില്‍ പാല്‍ നല്‍കിയ ശേഷമാണ് ശ്വാസം മുട്ടിച്ചുകൊന്നത്. കൃത്യം നടത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് പാട്ട് പാടി കൊടുത്തതായും റേച്ചല്‍ കോടതിയില്‍ വെളിപ്പെടുത്തി.
ജാമ്യം കിട്ടാന്‍ റേച്ചല്‍ 30 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. ജോലിയില്ലെന്നും ഇത്രയും തുക കണ്ടെത്താനാകില്ലെന്നും റേച്ചല്‍ പറഞ്ഞു. റേച്ചലിന് കോടതി അഭിഭാഷകനെ ഏര്‍പ്പെടുത്തി.