വടക്കേക്കാട്: കേന്ദ്രസർക്കാർ വിദേശ ഇന്ത്യക്കാർക്ക് വേണ്ടി പുറത്തിറക്കിയ പുതിയ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങൾ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതും, പ്രവാസികൾക്ക് അനാവശ്യമായ സാമ്പത്തിക ചെലവ് വരുത്തി വെക്കുന്നതാണെന്നും, അതുകൊണ്ട് പ്രസ്തുത നീക്കത്തിൽ നിന്നും അധികാരികൾ പിന്മാറണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം, കേരള മുഖ്യമന്ത്രി എന്നിവരോട് ആവശ്യപ്പെട്ടു.
നാട്ടിലേക്ക് പോകുന്ന പ്രവാസി യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ 2 ടെസ്റ്റുകൾ ആണ് ചെയ്യേണ്ടി വരുന്നത്. വിദേശത്തും നാട്ടിലും ടെസ്റ്റ് നടത്താൻ ഒരു വ്യക്തിക്ക് പതിനായിരത്തോളം രൂപ വരെ ചിലവ് വരും. കുടുംബസമേതം പോകുന്നവരാണെങ്കിൽ ഭീമമായ ചാർജ് ഓരോ കുടുംബവും നൽകേണ്ടി വരും.
മാത്രമല്ല ജോലിചെയ്യുന്ന സ്ഥലത്ത് ടെസ്റ്റിന് പോകുന്നതിനും അതിൻറെ റിസൾട്ട് ലഭ്യമാക്കുന്നതിനും ഒന്നോ രണ്ടോ ദിവസം ജോലിയിൽ അവധി എടുക്കേണ്ട സാഹചര്യവും സൃഷ്ടിക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സാധാരണ പ്രവാസികളും സ്ഥാപന ഉടമകളും ഇതുമൂലം ബുദ്ധിമുട്ടാവാൻ സാധ്യതയേറെയുണ്ട്.
ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ വിദേശത്തുനിന്നുള്ള ടെസ്റ്റ് ഒഴിവാക്കുകയും നാട്ടിലെ എയർപോർട്ടിൽ ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിപുലമായ ടെസ്റ്റ് സംവിധാനങ്ങൾ ഒരുക്കുകയും പ്രസ്തുത ടെസ്റ്റ് സൗജന്യമാക്കുകയോ നേരിയ ചാർജ് ഈടാക്കുകയോ ചെയ്യുകയാണ് വേണ്ടത്. അല്ലാതെ ഏതുവിധേനയും പ്രവാസികളെ ദ്രോഹിക്കുന്ന നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടു.
വിദേശത്തുനിന്ന് കുറഞ്ഞ ദിവസത്തേക്കും മറ്റും നാട്ടിലേക്ക് പോകുന്ന പ്രവാസി തിരിച്ചു വരുമ്പോൾ ഭീമമായ തുക നൽകിയാണ് ക്വാറന്‍റൈനില്‍ നിൽക്കുന്നത്. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ വലിയ സാമ്പത്തിക ചെലവ് വരുത്തുന്നതാണ് ഇത്.
അതിനിടയിൽ ഇത്തരം ഒരു ബുദ്ധിമുട്ട് കൂടി കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് വടക്കേക്കാട് പഞ്ചായത്ത് കെഎംസിസി ഗ്ലോബൽ കോഡിനേഷൻ റഹ്‌മ വടക്കേക്കാട് ആവശ്യപ്പെട്ടു.
-നൗഷാദ് വൈലത്തൂർ