ജബൽപുർ: ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കെതിരായ കൊലക്കേസ് ആയുധമാക്കി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ ജബൽപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അമിത് ഷാ കുറ്റവിമുക്തനായ കേസ് രാഹുൽ കുത്തിപ്പൊക്കിയത്. അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരേയും രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചു.
കൊലക്കേസ് ആരോപിതനായ ബിജെപി അധ്യക്ഷൻ... കൊള്ളാം, എന്തു ഗാംഭീര്യമാണതിന്... നിങ്ങൾ ജയ് ഷായുടെ പേര് കേട്ടിട്ടുണ്ടോ? അദ്ദേഹം ഒരു മാന്ത്രികനാണ്. മൂന്നു മാസം കൊണ്ട് അദ്ദേഹം വെറും 50,000 രൂപ 80 കോടിയാക്കി മാറ്റി- രാഹുൽ പരിഹസിച്ചു.
2005-ൽ നടന്ന സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ അമിത് ഷായ്ക്കെതിരായ ആരോപണം. കേസിൽ പ്രതിയായ അമിത് ഷായെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തനാക്കിയിരുന്നു. വിധിക്കെതിരേ അപ്പീൽ നൽകാത്ത സിബിഐ നടപടിക്കെതിരായ ഹർജിയും അടുത്തിടെ ബോംബെ ഹൈക്കോടതി തള്ളി.
ബിജെപി അധികാരത്തിലെത്തിയശേഷം അമിത് ഷായുടെ മകൻ ജയ് ഷായുടെ കന്പനിയുടെ വരുമാനം 16,000 മടങ്ങ് വർധിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ മറ്റൊരു ആക്രമണം.
അതേസമയം, ചൊവ്വാഴ്ച തന്നെ രാഹുലിന്റെ പരിഹാസത്തിനു മറുപടിയുമായി അമിത് ഷാ രംഗത്തെത്തി. തനിക്കെതിരായ വ്യാജ കേസിൽ നിന്നു തന്നെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ പ്രേരിതമായ കേസിൽ തനിക്കെതിരേ തെളിവ് കണ്ടെത്താൻ കോടതിക്കു കഴിഞ്ഞില്ലെന്നും അമിത് ഷാ പറഞ്ഞു. രാഹുലിന്റെ നിയമപരിജ്ഞാനത്തെ കുറിച്ച് കൂടുതൽ പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു.