ന്യൂഡൽഹി; ലോക്സഭാ തിരഞ്ഞെടുപ്പിൽ യുവാക്കള്‍ക്കും വനിതകള്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിലവിലെ എംഎൽഎമാർ സ്ഥാനാർഥികളാകേണ്ട . രാജ്യസഭാ എംപിമാരെയും സ്ഥാനാർഥികളായി പരിഗണിക്കില്ല. ബന്ധുക്കൾ കൂട്ടമായി മത്സരിക്കുന്നത് ഒഴിവാക്കാനും എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ അദ്ദേഹം നിർദേശം നൽകി.
മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ രണ്ടില്‍ കൂടുതല്‍ തവണ പരാജയപ്പെട്ടവരെ മത്സരരംഗത്തു നിന്നൊഴിവാക്കി പുതുമുഖങ്ങളെ രംഗത്തിറക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.
സ്ഥാനാർഥി നിർണയത്തിന്റെ മാനദണ്ഡം വിജയസാധ്യത മാത്രം. എംഎൽഎമാർ, രാജ്യസഭാ എംപിമാർ എന്നിവരുടെ കാര്യത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഇളവനുവദിക്കും. 20ന് അകം സ്ഥാനാർഥി പട്ടികയ്ക്കു സ്ക്രീനിങ് കമ്മിറ്റികൾ രൂപം നൽകണം. ഈ മാസം അവസാനത്തോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കണം. പ്രചാരണം വിലയിരുത്താൻ കേന്ദ്രതലത്തിൽ നിരീക്ഷണ സമിതിയെ നിയോഗിക്കും.