മുംബൈ ∙ ആർഎസ്എസ് നൽകിയ മാനനഷ്ടക്കേസിൽ ഗാന്ധി വധവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന നിലപാടുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ഭിവാണ്ടി കോടതിയിൽ നേരിട്ട് എത്തിയാണ് രാഹുൽ നിലപാടു വ്യക്തമാക്കിയത്.
2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണു മഹാത്മാഗാന്ധി വധത്തിൽ ആർഎസ്എസിനു ബന്ധമുണ്ടെന്ന തരത്തിൽ രാഹുൽ പ്രസംഗിച്ചത്. ഇതിനെതിരെ പ്രാദേശിക ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുൺടെയാണു ഹർജി നൽകിയത്. ഐപിസി 499, 500 വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. നേരിട്ട് ഹാജരാകാനുള്ള കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് രാഹുല്‍ ഇന്ന് കോടതിയില്‍ ഹാജരായത്.