എരുമേലി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ ഐക്യം വിഭജിച്ച് വിദ്വേഷം പരത്താന്‍ ശ്രമിക്കുന്നുവെന്നു അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ മതവിഭാഗക്കാരും ഒരുമയില്‍ വിശ്വസിക്കുന്നു. പക്ഷേ, മോദിക്കപ്പുറം ആരുമില്ലെന്ന് മോദി വിശ്വസിക്കുന്നു. സിപിഎമ്മിന്റെ കാര്യവും വ്യത്യസ്തമല്ല. കാള്‍ മാക്‌സാണ് എല്ലാമെന്നാണ് സിപിഎമ്മിന്റെ വിശ്വാസം. എന്നാല്‍ അമ്പലങ്ങളും പള്ളികളും ഗുരുദ്വാരകളുമൊക്കെയാണ് രാജ്യത്തിന്റെ നന്‍മകളെന്നും രാഹുല്‍ പറഞ്ഞു.
''എരുമേലിയെ ഞാന്‍ സ്‌നേഹിക്കുന്നു. ഞാന്‍ ആദ്യമായാണ് വരുന്നത്. പക്ഷേ, അമ്പലവും പള്ളിയും അഭിമുഖമായുള്ള എരുമേലി ഇന്ത്യയുടെ പ്രതികമാണ്.'' എന്നാല്‍ ഈ ആശയത്തെയാണ് മോദിയും ആര്‍.എസ്.എസും തകര്‍ക്കാന്‍ പരിശ്രമിക്കുന്നത്. അവര്‍ നമ്മുടെ ഐക്യം വിഭജിച്ച് വിദ്വേഷം പരത്താന്‍ ശ്രമിക്കുകയാണ്. എരുമേലിക്കാര്‍ വലിയ സന്ദേശം നല്‍കുന്നു. നിങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിശ്വാസങ്ങളും പ്രചരിപ്പിക്കുന്നത് നന്മയാണെന്നും രാഹുല്‍ പറഞ്ഞു.
കേരളത്തിലാകട്ടെ സ്ഥിതി അതിലും വ്യത്യസ്തമാണ്. ചെറുപ്പക്കാര്‍ക്ക് ജോലിയില്ല. കേരളം സാമ്പത്തിക തകര്‍ച്ച നേരിട്ടിരിക്കുകയാണ്. ഞാനാണ് എല്ലാം വിചാരം മാറ്റി ജനങ്ങളാണ് വലുതെന്ന വിചാരം നമുക്കുണ്ടാകണം. ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞ നാളുകളെ കുറിച്ച് കൂടുതല്‍ പറയുന്നില്ല. അതെല്ലാം മറക്കാനാണ് ആഗ്രഹിക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഇടതു സര്‍ക്കാര്‍ എന്തു പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. അതിനുള്ള ഉത്തരം അവരില്‍ നിന്ന് ലഭിക്കില്ല.
ഏഴു മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ജനങ്ങളോട് അവരുടെ ബുദ്ധിമുട്ട് അന്വേഷിച്ചപ്പോള്‍ സാമ്പത്തികമായി വലിയ തകര്‍ച്ചയിലാണെന്നാണ് പറഞ്ഞത്. എല്ലാ മേഖലയിലും മുരടിപ്പ് നേരിട്ടിരിക്കുന്നു. ഇന്ധന വില വര്‍ധിച്ചതിനാല്‍ ഓട്ടോതൊഴിലാളികളടക്കം കഷ്ടപ്പാടിലാണ്. അവര്‍ക്ക് സബ്‌സിഡി ആവശ്യമായി വരികയാണ്. സംസ്ഥാനത്ത് തൊഴില്‍ രഹിതര്‍ വര്‍ധിച്ചിരിക്കുന്നു. താനിവിടെ പഴയത് ആവര്‍ത്തിക്കാനല്ല വന്നത്, നമ്മുടെ പുരോഗതിക്ക് പുതിയ മാര്‍ഗനിര്‍ദേശവഴികളുമായാണ് വന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടുനിരോധനം, ജിഎസ്ടി, കാര്‍ഷിക ബില്ല് എന്നിവയുടെ ലക്ഷ്യം തന്നെ സമ്പദ് മേഖലയെ തകര്‍ത്തെറിയലാണ്. ഇന്ധന വില വര്‍ദ്ധന വിലൂടെ സാധാരണക്കാരനെ പോക്കറ്റില്‍ കയ്യിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ജനങ്ങളുടെ പോക്കറ്റില്‍ പൈസയിടുന്നത്. യുഡിഎഫ് അത് ചെയ്യാനാഗ്രഹിക്കുകയാണ്. 6000 രൂപ ഒരു മാസം വെച്ച് 72000 രൂപ പോക്കറ്റിലെത്തിക്കുന്ന ന്യായ് പദ്ധതിയുമായുമായാണ് യുഡിഎഫ് എത്തുന്നത്. 2000 രൂപ വീട്ടമ്മമാരുടെയും കൈകളിലെത്തും. ക്ഷേമ പെന്‍ഷനുകളെല്ലാം 3000 രൂപയാക്കും. ഇതാരുടെയും ഔദാര്യമല്ല, ഇതിലൂടെ കേരളത്തിലെ സമ്പദ്ഘടന പുനര്‍ജീവിപ്പിക്കാന്‍ സാധിക്കും. പെട്രോളില്ലാത്ത വാഹനമാണ് കേരളത്തിലെ പിണറായി സര്‍ക്കാറും ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ആക്‌സിലേറ്റര്‍ അമര്‍ത്തി കൊണ്ടേയിരിക്കുന്നു; വണ്ടി മുന്നോട്ടു പോവുന്നില്ല. വീണ്ടും ആവര്‍ത്തിക്കുന്നു. കാറല്‍ മാക്‌സിന്റെ പുസ്തകം വായിച്ചിട്ടും അതിനുത്തരം ലഭിക്കുന്നില്ല - രാഹുല്‍ പരിഹസിച്ചു.
നിങ്ങളുടെ കൈകളിലേക്ക് സമ്പത്ത് നല്‍കി കേരളത്തിലെ സമ്പദ്‌വ്യവസ്ഥയെ പുനരുജീവിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ കൈകളില്‍ പണമെത്തിയാല്‍ കൈമാറ്റം സുരക്ഷിതമാക്കും. സാധനങ്ങളുടെ മൂല്യം വര്‍ദ്ധിക്കും. ഫാക്ടറികളില്‍ സാധനങ്ങള്‍ ഉല്‍പാദനം വര്‍ദ്ധിക്കും.ചെറുപ്പാക്കര്‍ക്ക് ഇതിലൂടെ തൊഴിലവസരങ്ങള്‍ ലഭിക്കും. ഇത് സമ്പത്ത് ഘടനയെ ഉത്തേജിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു.
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി അനുഭവസമ്പത്തുള്ള സാരഥിയാണ്. ചെറുപ്പവും അറിവും സമന്വയിച്ച സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹമെന്നും രാഹുല്‍ വ്യക്തമാക്കി. അഡ്വ. ടോമി കല്ലാനിയെ വന്‍ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നേരത്തെ റാന്നിയില്‍ നിന്നും റോഡ് മാര്‍ഗം എരുമേലി വലിയമ്പലത്തിലെത്തിയ രാഹുല്‍ ഗാന്ധി ആദ്യം വലിയമ്പലത്തില്‍ കറി. പിന്നീട് സ്ഥാനാര്‍ത്ഥിക്കൊപ്പം റോഡ്‌ഷോയായി എരുമേലി ടൗണിലെത്തി. പിന്നീട് ചെറിയമ്പലത്തിലും, വാവരുപള്ളിയിലും കയറിയ അദ്ദേഹം കാണിക്കയിട്ടാണ് മടങ്ങിത്. രാഹുല്‍ ഗാന്ധിക്കൊപ്പം കെസി വേണുഗോപാല്‍ എംപി, ആന്റോ ആന്റണി എംപി എന്നിവരുമുണ്ടായിരുന്നു. തുടര്‍ന്ന് കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ ഗ്രൗണ്ടില്‍ നിന്നും ഹെലികോപ്ടറില്‍ പീരുമേട്ടിലേക്ക് പോയി.