മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ അനാഥരായ സഹോദരിമാര്‍ക്ക് രാഹുല്‍ ഗാന്ധി ഇന്ന് വീടിന്റെ താക്കോല്‍ കൈമാറി. കാവ്യ കാര്‍ത്തിക എന്നീ സഹോദരിമാരുടെ ദുരവസ്ഥയറിഞ്ഞ രാഹുല്‍ ഗാന്ധി വീട് നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇന്ന് മലപ്പുറം കളക്ടറേറ്റില്‍ വച്ച് നടന്ന ചടങ്ങിലായിരുന്നു താക്കോല്‍ കൈമാറിയത്.കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ അമ്മയെയും മുത്തച്ഛനെയും മൂന്ന് സഹോദരിമാരെയുമാണ് ഇവര്‍ക്ക് നഷ്ടമായത്. കാവ്യയും കാര്‍ത്തികയും കോളേജ് ഹോസ്റ്റലിലായത് കൊണ്ട് മാത്രമാണ് അന്ന് രക്ഷപ്പെട്ടത്.
കവളപ്പാറ ദുരന്തഭൂമി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി സഹോദരിമാരുടെ ദുരവസ്ഥയറിഞ്ഞത്. തുടര്‍ന്ന് നേരിട്ടെത്തി ഇവരെ ആശ്വസിപ്പിച്ചിരുന്നു. സഹോദരിമാര്‍ക്കുള്ള വീട് നിര്‍മാണം തുടങ്ങാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദേശം നല്‍കിയാണ് രാഹുല്‍ മടങ്ങിയത്.
ഇതുസംബന്ധിച്ച് കെ.സി. വേണുഗോപാല്‍ ഫേസ്ബുക്കില്‍ എഴുതിയത്...
നിങ്ങൾ തനിച്ചല്ലെന്ന് രാഹുൽ ഗാന്ധി ഒരിക്കൽ പറഞ്ഞപ്പോൾ കാവ്യയ്ക്കും കാർത്തികയ്ക്കും അന്ന് ആ വാക്കുകളുടെ ആഴമളക്കാനായില്ല. പക്ഷെ പറഞ്ഞത് രാഹുൽ ഗാന്ധിയാണ്. അവർ പ്രതീക്ഷയോടെ കാത്തിരുന്നു.
കവളപ്പാറ ദുരന്തത്തിൽ അമ്മയും മുത്തഛനും മൂന്ന് സഹോദരങ്ങളും നഷ്ടപ്പെട്ട് അനാഥത്വത്തിന്റെ വേദനയിൽ നീറി നീറി കഴിഞ്ഞിരുന്ന ഈ കുട്ടികൾക്ക് ഇന്നൊരു വീടിന്റെ സുരക്ഷിതത്വമുണ്ട്.കുട്ടികളുടെ ദുരന്തം കേട്ടറിഞ്ഞ രാഹുൽ ഗാന്ധി ഒരു വർഷം മുൻപ് വഴിക്കടവിൽ വച്ചാണ് ഇവരെ നേരിൽ കണ്ടത്.
ഒരിക്കലും തളരരുത്. ഇനി നിങ്ങൾ ഒറ്റയ്ക്കാവില്ല കൂടെ ഞങ്ങളുണ്ടാകുമെന്ന് അന്നു രാഹുൽ ജി അവർക്ക് വാക്കു കൊടുത്തു. ഇന്ന് ആ വാക്ക് അദ്ദേഹം നിറവേറ്റി. കോൺഗ്രസ് പാർട്ടി മുൻകൈയെടുത്ത് അവർക്കായി ഒരു വീട് ഒരുക്കിയത് ദ്രുത വേഗതയിലാണ്. അവരുടെ ജീവിതത്തിന്റെ സുരക്ഷയുടെ താക്കോൽ മലപ്പുറത്ത് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി കൈമാറി. വാഗ്ദാനങ്ങളല്ല, വേദനിക്കുന്ന സഹജീവികളെ ഹൃദയത്തോട് ചേർത്തു നിർത്തിയുള്ള കരുതലിന്റെ കാരുണ്യ സ്പർശങ്ങളാണ് രാഹുൽ ഗാന്ധിയെന്ന മനുഷ്യസ്നേഹിയെ വ്യത്യസ്തനാക്കുന്നത്.
https://www.facebook.com/kcvenugopalaicc/photos/a.413058132150054/3273764706079368/?type=3