ഡൽഹി: കോവിഡ് മഹാമാരിയെ നേരിടുന്നതിലെ കേന്ദ്രസർക്കാരിന്റെ വീഴ്ച രാജ്യത്ത് മറ്റൊരു ലോക്ക്ഡൗണ്‍ അനിവാര്യമാക്കിയതായി രാഹുൽ ഗാന്ധി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ കത്തയച്ചു. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിച്ചതിനുശേഷം പ്രധാനമന്ത്രിക്ക് രാഹുൽ അയയ്ക്കുന്ന രണ്ടാമത്തെ കത്താണിത്.
രാജ്യത്ത് കോവിഡ് സുനാമി നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയതിനാലാണ് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതാൻ നിർബന്ധിതനായത്. നിലവിലെ പ്രതിസന്ധിയിൽ ഇന്ത്യയിലെ ജനങ്ങൾക്കായിരിക്കണം പ്രധാനമന്ത്രി മുൻഗണന നൽകേണ്ടത്. ജനങ്ങള്‍ അനുഭവിക്കുന്ന അനാവശ്യമായ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി എല്ലാ അധികാരവും ഉപയോഗിക്കണമെന്ന് രാഹുൽ കത്തിൽ ആവശ്യപ്പെട്ടു.
സർക്കാരിന് വ്യക്തമായ വാക്സിനേഷൻ പദ്ധതി ഇല്ലാത്തത് രാജ്യത്തെ അപകടകരമായ അവസ്ഥയിലാക്കി. കോവിഡ് പ്രതിരോധത്തിനും വാക്സിനേഷനും കേന്ദ്രസർക്കാരിന് വ്യക്തമായി പദ്ധതിയില്ല. കോവിഡ് മഹാമാരി രാജ്യത്ത് അതിവേഗം വ്യാപിക്കുകയാണ്. കോവിഡ് രാജ്യത്ത് പടർന്നുപിടിക്കുമ്പോഴും വൈറസിനെ രാജ്യം അതിജീവിച്ചെന്ന അമിത ആത്മവിശ്വാസമാണ് ഇന്ത്യയെ ഇപ്പോഴത്തെ ഗുരുതര അവസ്ഥയിലേക്ക് എത്തിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി.
ജനിതക വ്യതിയാനം വന്ന വൈറസുകൾക്കെതിരെ നിലവിലെ വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണെന്ന് കേന്ദ്രം കൃത്യമായി വിലയിരുത്തണം. രാജ്യത്തെ എല്ലാവർക്കും എത്രയും വേഗം വാക്സിൻ നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുകയാണ്. മൂന്നാം തരംഗവും അനിവാര്യമാണെന്നത് എന്നെ ഭയപ്പെടുത്തുന്നു. വൈറസിന്റെ അനിയന്ത്രിതമായ വ്യാപനം ഇന്ത്യക്ക് മാത്രമല്ല, മറ്റു ലോകരാജ്യങ്ങൾക്കും വിനാശകരമായിരിക്കുമെന്നും രാഹുൽ കത്തിൽ പറഞ്ഞു.