ഡല്‍ഹി: അധികാരത്തിലുള്ള അജ്ഞാതരായ വര്‍ഗീയവാദികള്‍ ലക്ഷദ്വീപിനെ നശിപ്പിക്കുന്നെന്ന് രാഹുല്‍ ഗാന്ധി. സമുദ്രത്തിലെ ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപെന്നും താന്‍ ദ്വീപുകാര്‍ക്കൊപ്പമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപിയും ടി എൻ പ്രതാപൻ എംപിയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ പ്രതിഷേധിച്ചു.
രണ്ടു മണിക്കൂർ ഓഫീസ് വളപ്പിൽ ധർണ നടത്തി. ലക്ഷദ്വീപിലെ ജനങ്ങളെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്. ജനവിരുദ്ധ നടപടികൾ പിൻവലിച്ച് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടയിലും കൂടുതല്‍ വിവാദനടപടികളുമായി ലക്ഷദ്വീപ് അഡ്മിനിട്രേറ്റര്‍ മുന്നോട്ട്. കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ വ്യാഴാഴ്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറി അമിത് സതിചാ വിവിധ വകുപ്പ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇത് വ്യക്തമാക്കുന്നത്. നിയമനങ്ങളെല്ലാം പുനഃപരിശോധിക്കാനും ഉത്തരവിട്ടു.
പ്രഫൂല്‍ ഖോഡാ പട്ടേലിനെതിരായ പ്രതിഷേധങ്ങള്‍ തീരുമാനിക്കാന്‍ ദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം ഓണ്‍ലൈനായി ചേരും. ബി.ജെ.പി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.