Advertisment

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയായ ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയായ ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഞായറാഴ്ചയാണ് ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതു വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് അക്രമികള്‍ മൃതദേഹം ബലമായി ദഹിപ്പിക്കുകയും ചെയ്തിരുന്നു.

ഞാന്‍ കുടുംബവുമായി സംസാരിച്ചു. അവര്‍ക്ക് നീതിയല്ലാതെ മറ്റൊന്നും വേണ്ട. നീതി ലഭിച്ചില്ലെന്നും സഹായിക്കണമെന്നും അവര്‍ പറഞ്ഞു. അതിന് താന്‍ ഒപ്പമുണ്ടാകും. നീതി കിട്ടും വരെ അവര്‍ക്കൊപ്പം തുടരും' ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശ്മശാനത്തിനു സമീപമുള്ള വാടകവീട്ടിലായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ താമസം. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ശ്മശാനത്തിലെ കൂളറില്‍നിന്നു വെള്ളമെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ആറുമണിയോടെ പുരോഹിതന്‍ രാധേ ശ്യാമും മറ്റു മൂന്നു പേരും കൂടി അമ്മയെ വിളിച്ചുകൊണ്ടുപോയി പെണ്‍കുട്ടിയുടെ മൃതദേഹം കാണിച്ചുകൊടുത്തു. കൂളറില്‍നിന്നു ഷോക്കേറ്റതാണെന്നു പറഞ്ഞു.

ഇടതുകൈയില്‍ പൊള്ളലേറ്റ പാടും ചുണ്ടുകള്‍ നീലിച്ച നിറത്തിലുമുണ്ടായിരുന്നു. പോലീസിനെ അറിയിക്കുന്നതില്‍നിന്ന് പുരോഹിതനും കൂട്ടരും അമ്മയെ വിലക്കി. പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോള്‍ പോലീസ് പെണ്‍കുട്ടിയുടെ അവയവയങ്ങള്‍ മോഷ്ടിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞ ന്യായം. പെണ്‍കുട്ടിയുടെ മൃതദേഹം അതേ ശ്മശാനത്തില്‍ സംസ്‌കരിച്ചു. എന്നാല്‍, തങ്ങളുടെ അനുമതിയില്ലാതെ സംസ്‌കരിച്ചതിനെതിരേ അമ്മയും അച്ഛനും ബഹളമുണ്ടാക്കി. തുടര്‍ന്ന്, ഗ്രാമവാസികള്‍ തടിച്ചുകൂടി. രാത്രി പത്തരയോടെ പോലീസിനു വിവരം ലഭിച്ചു. സംഭവത്തില്‍ പുരോഹിതനടക്കം നാലുപേരെ പിടികൂടി. ഫൊറന്‍സിക് സംഘമെത്തി സ്ഥലപരിശോധന നടത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Advertisment