ലക്നോ: എസ്പിയെയും ബിഎസ്പിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എസ്പി-ബിഎസ്പി നേതൃത്വത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എസ്പിയും ബിഎസ്പിയും ഉത്തർപ്രദേശിനെ നശിപ്പിച്ചുവെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
മോദി കാവൽക്കാരനാണെന്ന് സ്വയം വിശേഷിപ്പിപ്പിക്കുന്നു. എന്നാൽ ജനങ്ങൾ ഇതിനോട് പ്രതികരിക്കുന്നത് കാവൽക്കാരൻ കള്ളനാണെന്നാണ്. മോദി കള്ളനാണെന്ന് കോണ്‍ഗ്രസും തുറന്നു പറയുന്നു. എന്നാൽ എസ്പിക്കും ബിഎസ്പിക്കും മോദിയെ കുറിച്ച് തുറന്നു പറയാൻ ഭയമാണെന്നും രാഹുൽ പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും പ്രവർത്തനങ്ങളിലുടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് യുപിയിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് യുപിക്ക് മികച്ച സർക്കാരിനെ നൽകും. ഇത് രാജ്യത്തിന് മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിൽ മോദിയും യുപിയിൽ യോഗി ആദിത്യനാഥും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.