കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ അധിക സീറ്റിനുള്ള ഘടകക്ഷികളുടെ അവകാശവാദ൦ സംസ്ഥാന തലത്തില്‍ തീരുമാനിക്കാന്‍ രാഹുൽഗാന്ധിയുടെ നിര്‍ദേശം. അതേസമയം ദേശീയ തലത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കേണ്ടതിന്റെ ആവശ്യകത ഘടകക്ഷികളെ ബോധിപ്പിക്കാനും രാഹുല്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി .
കേരള കോൺഗ്രസും മുസ്‍ലിം ലീഗുമാണു കൂടുതൽ സീറ്റ് വേണമെന്ന ആവശ്യം കോൺഗ്രസ് അധ്യക്ഷനു മുന്നിൽ വച്ചത്. അധിക സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവാഴ്ചയില്ലെന്ന നിലപാട് പിജെ ജോസഫ് രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ ഉന്നയിച്ചെങ്കിലും കെ എം മാണി രമ്യമായ പരിഹാരം ഉണ്ടാക്കാം എന്ന നിലയിലാണ് പ്രതികരിച്ചത് .
സീറ്റ് ചര്‍ച്ചകള്‍ സംസ്ഥാന തലത്തിൽ തീരുമാനമെടുക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ നിർദേശം. കേരളത്തിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെടില്ലെന്ന് രാഹുല്‍ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് ഘടകകക്ഷികളുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് അധികസീറ്റെന്ന ആവശ്യം ഉയർന്നത്. എന്നാൽ സീറ്റ് വിഭജനം സംബന്ധിച്ചു കൂടുതൽ ചർച്ചകളിലേക്കു യോഗം കടന്നില്ല. സീറ്റ് വിഭജന ചർച്ചകൾക്കായി യുഡിഎഫ് യോഗം ഉടൻ ചേരുമെന്ന് കൺവീനർ ബെന്നി ബഹനാൻ അറിയിച്ചു .
അതേസമയം അധിക സീറ്റ് സംബന്ധിച്ച് രാഹുൽ ഘടകകക്ഷികൾക്ക് ഉറപ്പൊന്നും നൽകിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കി. രാഹുൽഗാന്ധിയുടെ സന്ദർശനം പൂർത്തിയായതോടെ യുഡിഎഫ് നേതൃത്വം ഉടൻ തന്നെ സീറ്റ് വിഭജന ചർച്ചകളിലേക്കു കടക്കു൦ .