ഡൽഹി: പ്രതിപക്ഷ സംഘത്തിന്റെ കാശ്മീർ സന്ദർശനം തടഞ്ഞതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ജമ്മുകാശ്മീരിലെ കാര്യങ്ങൾ ശരിയായ രീതിയിലല്ല പോകുന്നതെന്നു മനസിലായെന്ന് രാഹുൽ പറഞ്ഞു.
കാശ്മീരിലെ ജനങ്ങളെ കാണണമെന്നും അവിടുത്തെ അവസ്ഥ എന്താണെന്ന് മനസിലാക്കണമെന്നുമുള്ള ഉദ്ദേശത്തോടെയാണ് താനുൾപ്പെട്ട നേതാക്കൾ കാശ്മീരിലെത്തിയത്. എന്നാൽ ഇവിടെയെത്തിയപ്പോൾ സംഭവിച്ച കാര്യങ്ങൾ ദൗർഭാഗ്യകരമാണ്- രാഹുൽ വ്യക്തമാക്കി.
കാശ്മീർ സന്ദർശനത്തിന് അനുവദിക്കാതിരുന്നതിനേത്തുടർന്ന് ഡൽഹിയിൽ മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുലും സംഘവും. മുൻപ് കാഷ്മീർ ഗവർണർ സത്യപാൽ മാലിക് തന്നെ അവിടേയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിച്ചാണ് താൻ അവിടേയ്ക്ക് പോയതെന്നും രാഹുൽ വ്യക്തമാക്കി.
തങ്ങൾക്കൊപ്പമുണ്ടായിരുന്ന മാധ്യമ പ്രവർത്തകരെ ചില ഉദ്യോഗസ്ഥർ മർദിച്ചുവെന്നും അവരെ അടിക്കുന്ന അവസ്ഥവരെ ഉണ്ടായെന്നും രാഹുൽ പറഞ്ഞു.
കാശ്മീരിൽ സന്ദർശനം പാടില്ല എന്ന് ഉത്തരവ് ഉണ്ട് എന്നാണ് തങ്ങളെ അറിയിച്ചതെന്നു പറഞ്ഞ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആ ഉത്തരവിന്റെ പകർപ്പ് പക്ഷേ തങ്ങൾക്ക് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറായില്ലെന്നും കൂട്ടിച്ചേർത്തു. നേതാക്കളുടെ സന്ദർശനം ജനങ്ങൾക്ക് ബുദ്ധിമുട്ടാക്കും എന്നൊക്കെയുള്ള വാദങ്ങൾ വെറുതെ കെട്ടിച്ചമച്ചവയാണെന്നും യെച്ചൂരി പറഞ്ഞു.