തിരുവനന്തപുരം∙ മിനിക്കോയിക്ക് 730 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അതിശക്തമായി രൂപംകൊണ്ട ന്യൂനമർദം 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നു മുന്നറിയിപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്തു ശക്തമായ മഴ ലഭിക്കും. പിന്നീട് ഇത് ഒമാൻ, യെമൻ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം.
കാലാവസ്ഥാ വകുപ്പ് ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ പ്രവർത്തനം തുടങ്ങി. ദുരന്തനിവാരണ അതോറിറ്റി,ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവരും ഇതിൽ പ്രവർത്തിക്കും. അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും സെൽ പ്രവര്‍ത്തിക്കുക.
തുടർച്ചയായി രണ്ടാം തവണയും ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. മധ്യഭാഗത്തുള്ള മൂന്നാം ഷട്ടർ 70 സെന്റി മീറ്റർ ഉയർത്തി. സെക്കൻഡിൽ 50,000 ലീറ്റർ വെള്ളമാണു പുറത്തേക്കൊഴുകുന്നത്.