തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം വൈകിട്ട് ആരംഭിച്ച ഇടിയോടു കൂടിയ മഴ രാത്രിയും തുടർന്നു. താഴ്ന്ന സ്ഥലങ്ങൾ പലതും വെള്ളത്തിൽ മുങ്ങി. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, എസ്എസ് കോവിൽ റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്.
റെയിൽവേ ട്രാക്കിലും വെള്ളം കയറി. ലോക്ഡൗൺ ആയതിനാൽ ജനങ്ങൾ കുറവാണെങ്കിലും പ്രദേശത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അഗ്നിശമന സേനാ സംഘം പരിശോധിക്കുന്നുണ്ട്. കോഴിക്കോട് കക്കയത്തും കാസർകോട് വെള്ളരിക്കുണ്ടിലും നല്ല മഴ കിട്ടി.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത.