റയൽ മാഡ്രിഡിന്റെ വെറുമൊരു നായകനല്ല സെർജിയോ റാമോസ്. ക്ലബിലെ പല കാര്യങ്ങളിലും തീരുമാനമെടുക്കാൻ കൂടി അവകാശമുണ്ട് സ്പാനിഷ് താരത്തിന്. ക്രിസ്ത്യാനോ റൊണാൾഡോ റയലിൽ നിന്നും ഒഴിവാവാൻ കാരണം കഴിഞ്ഞ സീസണിനിടെ റാമോസുമായുണ്ടായ പ്രശ്നങ്ങൾ കാരണമാണെന്നു വരെ പല സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ടു ചെയ്തിരുന്നു.
അതെന്തു തന്നെയായാലും സ്പാനിഷ് ക്ലബിൽ റാമോസിനുള്ള അധികാരം നഷ്ടാൻ തുടങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പ്രധാന വാർത്ത. മാഡ്രിഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമമായ മാർക്കയാണ് സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നിർണായകമായ ഈ വാർത്ത പുറത്തു വിട്ടത്.
ലോകകപ്പിനു ശേഷം റാമോസിനു റയൽ മാഡ്രിഡ് നൽകിയ അവധി ദിവസങ്ങളുടെ എണ്ണമാണ് റയൽ താരങ്ങളെ ചൊടിപ്പിച്ചതെന്നാണ് മാർക്ക റിപ്പോർട്ടു ചെയ്യുന്നത്. റാമോസിനെ കൂടാതെ സ്പെയിനിന്റെ ലോകകപ്പ് ടീമിലുണ്ടായിരുന്ന മറ്റു താരങ്ങളായ അസെൻസിയോ, വാസ്ക്വസ്, ഇസ്കോ എന്നിവർ കഴിഞ്ഞ മാസം 25നു തന്നെ റയലിനൊപ്പം പരിശീലനത്തിനെത്തിയപ്പോൾ റാമോസ് ടീമിനൊപ്പം ചേർന്നത്.
തുടർച്ചയായ രണ്ടാമത്തെ വർഷമാണ് റാമോസിന് മറ്റു താരങ്ങളേക്കാൾ കൂടുതൽ ഒഴിവു ദിവസം റയൽ അനുവദിക്കുന്നത്. ഒരേ രീതിയിൽ കളിക്കുന്ന താരങ്ങളായിട്ടും റാമോസിനു മാത്രം നൽകുന്ന പ്രത്യേക പരിഗണനയിൽ പല റയൽ താരങ്ങളും കടുത്ത അതൃപ്തിയിലാണെന്നാണ് മാർക്ക റിപ്പോർട്ടു ചെയ്യുന്നത്.
സഹതാരങ്ങൾക്കുള്ള അതൃപ്തി മൂലം റാമോസ് ടീമിൽ തിരിച്ചെത്തിയപ്പോൾ തണുത്ത സ്വീകരണമാണ് താരത്തിനു ലഭിച്ചതെന്നും സ്പാനിഷ് മാധ്യമം പറയുന്നു. റൊണാൾഡോ ടീം വിട്ടതോടെ ആശങ്കയൊഴിയാത്ത റയൽ ആരാധകരെ കൂടുതൽ ടെൻഷനിലാക്കുന്ന വാർത്തയാണിപ്പോൾ റയലിൽ നിന്നും കേൾക്കുന്നത്. റയലിനൊപ്പം ചേർന്ന റാമോസ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഈ മാസം പതിനാറിനാണ് റയലിന്റെ ആദ്യ മത്സരം. യുവേഫ സൂപ്പർകപ്പിനായി അത്ലറ്റികോ മാഡ്രിഡിനെയാണ് റയൽ നേരിടുന്നത്.