കോഴിക്കോട് : എ.എൻ. രാജൻ ബാബു നയിക്കുന്ന ജെ.എസ്.എസ് എൻ.ഡി.എ. വിട്ട് യു ഡി എഫില്‍ ചേരാന്‍ ഒരുങ്ങുന്നു. തൊട്ടുപിന്നാലെ തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായ ബി.ഡി.ജെ.എസും യു ഡി എഫിലെത്തും എന്നാണ് സൂചന. എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും നിയമോപദേശകൻകൂടിയായ രാജൻ ബാബു തുഷാര്‍ വെള്ളാപ്പള്ളിയുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന നേതാവാണ്.
ബി.ഡി.ജെ.എസിന്‍റെ വരവിന് മുന്നോടിയായാണ് രാജന്‍ ബാബുവിന്‍റെ യു ഡി എഫ് പ്രവേശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവര്‍ത്തകര്‍ തീരെ കുറവായ ജെ എസ് എസിനെ മുന്നണിയില്‍ എടുക്കേണ്ട ആവശ്യം നിലവില്‍ യു ഡി എഫിനില്ല. അതേസമയം ബിഡിജെഎസിന്‍റെ യു ഡി എഫ് പ്രവേശനവും രാജന്‍ ബാബുവിന്‍റെ മുന്നണി മാറ്റവും തമ്മില്‍ ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യു ഡി എഫില്‍ ചേരുന്ന കാര്യത്തില്‍ ഞായറാഴ്ച ചേരുന്ന ജെ.എസ്.എസ്. സംസ്ഥാന സെന്റർ യോഗം തീരുമാനമെടുക്കും. സി.കെ. ജാനു നേതൃത്വം നൽകുന്ന ജെ.ആർ.എസ് നേരത്തെ എന്‍ ഡി എ വിട്ടിരുന്നു. കേരളത്തില്‍ ബിജെപിയുടെ സാധ്യതകള്‍ വിരളമാണെന്ന തിരിച്ചറിവാണ് ഘടക കക്ഷികള്‍ മുന്നണി വിടാന്‍ ആലോചിക്കുന്നതിന് പിന്നില്‍.
പി സി തോമസ് ചെയര്‍മാനായ കേരളാ കോണ്‍ഗ്രസും യു ഡി എഫ് സമ്മതം മൂളുന്ന താമസം മാത്രമേയുള്ളൂ മുന്നണി മാറാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പി സി തോമസിന്‍റെ കാര്യത്തില്‍ മാണി വിഭാഗത്തിന്‍റെ സമ്മതം ആവശ്യമാണ്.
യു ഡി എഫ് പ്രവേശനത്തിനു മുന്നോടിയായി രാജന്‍ ബാബു കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി , യു.ഡി.എഫ്. കൺവീനർ ബെന്നി ബഹനാൻ എന്നിവരുമായി പലതവണ കൂടിക്കാഴ്ച നടത്തി. തുഷാര്‍ വെള്ളാപ്പള്ളിയുമായും വൈകാതെ ആശയ വിനിമയം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
രാജന്‍ ബാബുവിന്‍റെ ജെ എസ് എസും നിലവില്‍ യു.ഡി.എഫിനൊപ്പം നിൽക്കുന്ന, മുൻ എം.എൽ.എ. എ.വി. താമരാക്ഷൻ നയിക്കുന്ന ആർ.എസ്.പി.(ബോൾഷെവിക്)യുമായി ലയിക്കാനുള്ള ആലോചനയാണ് നടക്കുന്നത് . ഞായറാഴ്ച തിരുവനന്തപുരത്ത് ആർ.എസ്.പി. (ബോൾഷെവിക്) സംസ്ഥാന സമ്മേളനം ഇക്കാര്യം ചർച്ചചെയ്യും.
ദേവരാജന്‍ നയിക്കുന്ന ഫോർവേഡ് ബ്ളോക്കുമായി ലയിക്കുന്നതിനും എ.വി. താമരാക്ഷൻ ചര്‍ച്ച നടത്തിയിരുന്നു. ദേവരാജന്റെ പാര്‍ട്ടിയും നിലവില്‍ യു ഡി എഫിലുണ്ട് .