ഇടുക്കി : തമിഴ്നാട് ബോഡിനായ്ക്കന്നൂരിൽ മുൻ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി യുവതി വെട്ടിക്കൊലപ്പെടുത്തി. മുളകു പൊടി എറിഞ്ഞ ശേഷം വാക്കത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. ചിന്നക്കനാൽ ബിഎൽ റാം സ്വദേശി രാജൻ(31) ആണ് കൊല്ലപ്പെട്ടത്. ബോഡിനായ്ക്കന്നൂർ നന്ദവനം തെരുവിൽ വളർമതിയെ(35) പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിൽ 20ലേറെ വെട്ടുകളുണ്ട്.
ബോഡിനായ്ക്കന്നൂർ പൊലീസ് പറയുന്നത്:
ബിഎൽ റാം സ്വദേശിയായ രാജൻ നേരത്തെ രണ്ട് വിവാഹം കഴിച്ചു എങ്കിലും ബന്ധം ഒഴിവായി നിൽക്കുന്ന വ്യക്തിയാണ്. നേരത്തെ വളർമതിയും ബിഎൽ റാമിലായിരുന്നു. ഭർത്താവുമായി ബന്ധം വേർപെടുത്തിയ ശേഷം 2 പെൺമക്കളോടൊപ്പം ബോഡിനായ്ക്കന്നൂരിൽ ആണ് താമസം.
വളർമതിക്ക് ബിഎൽ റാമിന് സമീപം ഏലത്തൊട്ടവും വീടും ഉണ്ട്. വളർമതി രാജന്റെ ജീപ്പിൽ ആണ് കൃഷിയിടത്തിലേക്ക് പോയിരുന്നത്. ഇതോടെ ഇരുവരും തമ്മിൽ അടുത്തു. ബന്ധം മക്കളുടെ ഭാവിയെ ബാധിക്കും എന്നായപ്പോൾ രാജനിൽ നിന്ന് അകന്നു. ഇത് രാജനെ പ്രകോപിതനാക്കി. ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചിരുന്ന രാജൻ വീട്ടിൽ എത്തിയും പ്രശ്നങ്ങൾ ഉണ്ടാക്കി. ഞായറാഴ്ച രാത്രി രാജനെ ബോഡിനായ്ക്കന്നൂരിലെ വീട്ടിലേക്ക് വളർമതി വിളിച്ചു വരുത്തി. നേരത്തെ 2 മക്കളെയും സമീപത്തെ ബന്ധു വീട്ടിലേക്ക് പറഞ്ഞയച്ചു.
അർധരാത്രിയോടെ വീട്ടിലെത്തിയ രാജന്റെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം വളർമതി വാക്കത്തി ഉപയോഗിച്ച് പല തവണ വെട്ടി. രാജൻ തൽക്ഷണം മരിച്ചു. വളർമതി തന്നെയാണ് വിവരം പൊലീസിലറിയിച്ചത്. പൊലീസ് എത്തി രാജന്റെ മൃതദേഹം ഗവ.ആശുപത്രിയിലേക്ക് മാറ്റി. ബോഡിനായ്ക്കന്നൂർ പൊലീസ് വളർമതിയെ കോടതിറിമാൻഡ് ചെയ്തു. രാജന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.