ലജ്ജാകരം എന്നേ പറയേണ്ടൂ ! അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടി സഹായത്തിനായി കേണപേക്ഷിച്ചപ്പോൾ ദൂരെമാറി മൊബൈലിൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തു ജനക്കൂട്ടം.
ശനിയാഴ്ച രാവിലെ 11 മണിക്ക് രാജസ്ഥാനിലെ ഉദയ്പ്പൂരിൽ നിന്ന് 50 കിലോമീറ്ററകലെ ജയസ് മണ്ട് -സലൂമ്പർ റോഡിൽ ഖേറാഡ് ഗ്രാമത്തിനടുത്ത നടന്ന ഭയാനകമായ റോഡപകടം രാജസ്ഥാനെ അക്ഷരാർത്ഥ ത്തിൽ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സാലുമ്പറിലെ 'ദി മോറൽ ആക്കാദമി' സ്‌കൂളിലെ 7 അദ്ധ്യാപകരും 4 കുട്ടികളുമടങ്ങുന്ന ടീം ഒരു സ്വിഫ്റ്റ് ഡിസൈർ കാറിൽ പിക്ക്‌നിക് പോകുകയായിരുന്നു. അഞ്ചുപേർക്ക് യാത്രചെയ്യാവുന്ന കാറിൽ 12 പേരായിരുന്നുണ്ടായിരുന്നത്. അമിതവേഗതയിൽ പാഞ്ഞുവന്ന കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഒരു മെറ്റൽ ലോറിയിൽ ഇടിച്ചുമറിയുകയും കാറിലുണ്ടായിരുന്ന 5 ലേഡി ടീച്ചർമാരും 3 കുട്ടികളും തൽക്ഷണം മരണമടയുകയുമായിരുന്നു.
ഒരു കുട്ടിയും രണ്ടു പുരുഷന്മാരായ അദ്ധ്യാപകരും ഡ്രൈവറും കാറിൽനിന്ന് ദൂരേക്ക് തെറിച്ചുവീണു. 6 വയസ്സുള്ള ചിത്രത്തിൽക്കാണുന്ന കുട്ടി വളരെ അധികദൂരത്താണ് ചെന്നുവീണത്.
ആളുകൾ ഓടിക്കൂടിയെങ്കിലും പരുക്കേറ്റു തെറിച്ചുവീണവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരുടെഭാഗത്തു നിന്നുമുണ്ടായില്ല. മുറിവേറ്റു രക്തം വാർന്നു സഹായത്തിനായി കേണപേക്ഷിച്ച കൊച്ചുകുട്ടിയുടെ ദൈന്യത ക്യാമറയിൽ ഷൂട്ടുചെയ്യാനായിരുന്നു ആളുകൾ മത്സരിച്ചത്.
ഒടുവിൽ പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്. എല്ലാവരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പ്രത്യേകിച്ചും കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. കപ്പാസിറ്റിയിലധികം ആളുകളെ വാഹനത്തിലയച്ചതിനു സ്‌കൂൾ അധികൃതർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ ഒന്നേകാൽ ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.